| Monday, 10th June 2024, 12:06 pm

മാന്‍ ഇന്‍ ഗ്രീനിന്റെ കോട്ട തകര്‍ത്ത പീരങ്കി; ഇവന്‍ എറിഞ്ഞു വീഴ്ത്തിയത് ചരിത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെ 6 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. വമ്പന്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനാണ് പാകിസ്ഥാന് സാധിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ ക്രീസില്‍ നിലയുറച്ചതോടെ വിന്‍പ്രഡിറ്റര്‍ 8 ശതമാനം സാധ്യത മാത്രമായിരുന്നു ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ പാകിസ്ഥാന്‍ ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ റാഞ്ചി കുതിക്കുകയായിരുന്നു ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. മത്സരത്തില്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ഡെത് ഓവറില്‍ ജസ്പ്രീത് മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.

19ാം ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങി ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റും താരം നേടിയിരുന്നു. കളിയിലെ താരവും ബുംറയായിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ബുംറയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് തവണയോ അതില്‍ കൂടുതലോ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന നാലാമത്തെ താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്.

ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് തവണയോ അതില്‍ കൂടുതലോ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന താരം, എണ്ണം

വിരാട് കോഹ്‌ലി – 7

രവിചന്ദ്ര അശ്വിന്‍ – 3

യുവരാജ് സിങ് – 3

ജസ്പ്രിത് ബുംറ – 3

ടി-20 ലോകകപ്പില്‍ മൂന്ന് തവണ പ്ലെയര്‍ ഓഫ്ദി ടൂര്‍ണമെന്റ് സ്വന്തമാക്കുന്ന ഇന്ത്യന്‍ ബോളറും ബുംറയാണ്. താരത്തിന് പുറമേ ഹര്‍ദിക് പാണ്ഡ്യ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും പട്ടേല്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി. അവസാന ഓവര്‍ ഹര്‍ഷല്‍ പട്ടേല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

മികച്ച രീതിയിലാണ് ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്ഥാന് ബൗളര്‍മാര്‍ പ്രകടനം നടത്തിയത്. നസീം ഷാ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയപ്പോള്‍ ഹാരിസ് റൗഫ് മൂന്നോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. മുഹമ്മദ് അമീര്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. ഇമാദ് വസീം 15 റണ്‍സും ഫഖര്‍ സമാന്‍ 13 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.

ഇതോടെ ഗ്രൂപ്പ് എയില്‍ രണ്ട് മത്സരത്തില്‍ നാല് പോയിന്റുമായി +1.455 നെറ്റ് റണ്‍റേറ്റുമായി ഇന്ത്യയാണ് ഒന്നാമത്.

Content Highlight: Jasprit Bumrah In Record Achievement In T20 World Cup

We use cookies to give you the best possible experience. Learn more