Sports News
ഇന്ത്യയുടെ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്; ഇതിഹാസങ്ങളെ മറികടന്ന് സ്വന്തമാക്കിയത് ഇടിമിന്നല്‍ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 18, 03:56 am
Wednesday, 18th December 2024, 9:26 am

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ പുരോഗമിക്കുകയാണ്. മത്സരത്തിലെ അഞ്ചാം ദിനത്തില്‍ ഇന്ത്യ 260 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു. ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്.

നിലവില്‍ അവസാന ദിനത്തില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ് ഓസീസ്. മത്സരം പുരോഗമിക്കുമ്പോള്‍ തകര്‍പ്പന്‍ മറുപടിയാണ് ഇന്ത്യ കങ്കാരുക്കള്‍ക്ക് നല്‍കിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സാണ് ഓസീസിന് നേടാനായത്. ക്രീസിലുള്ളത് ട്രാവിസ് ഹെഡും (13)*, അലക്‌സ് കാരിയുമാണ് (7)*.

ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ എട്ട് റണ്‍സിന് ക്ലീന്‍ ബൗള്‍ഡാക്കിയത് ബുംറയാണ്. ശേഷം ഇറങ്ങിയ മാര്‍നസ് ലബുഷാനെ ഒരു റണ്‍സിനും ബുംറ മടക്കി. കിടിലന്‍ ബൗളിങ് സ്‌ട്രൈക്കില്‍ തകര്‍പ്പന്‍ റെക്കോഡും ഇപ്പോള്‍ താരം കൊയ്തിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ മികച്ച ആവറേജുള്ള ബൗളറാകാനാണ് താരത്തിന് സാധിച്ചത്. (മിനിമം 50 വിക്കറ്റ്, 1900ന് ശേഷം)

ഓസ്‌ട്രേലിയയില്‍ മികച്ച ആവറേജുള്ള ബൗളര്‍

ജസ്പ്രീത് ബുംറ (ഇന്ത്യ) – 17. 21*

സര്‍ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി (ന്യൂസിലാന്‍ഡ്) – 17.83

ഹെര്‍ബേര്‍ട് ഇറോണ്‍മോങ്ങര്‍ (ഓസ്‌ട്രേലിയ) – 17.97

കോട്‌ലി ആമ്പ്രോസ് (വെസ്റ്റ് ഇന്‍ഡീസ്) – 19.79

പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ) – 20.3

ബുംറയ്ക്ക് പുറമെ മിന്നും ബൗളിങ് കാഴ്ച്ചവെച്ചത് ആകാശ് ദീപാണ്. നഥാന്‍ മെക്‌സ്വീനി (4), മിച്ചല്‍ മാര്‍ഷ് (2) എന്നിവരെ പുറത്താക്കിയത് ആകാശ് ആയിരുന്നു. മാത്രമല്ല സ്റ്റീവ് സ്മിത്തിനെ പറഞ്ഞയച്ച് മുഹമ്മദ് സിറാജും വിക്കറ്റ് ടേക്കിങ്ങില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ഇന്ത്യന്‍ നിരയെ അടി മുടി തകര്‍ത്ത് മിന്നും പ്രകടനമാണ് ഓസീസ് ബൗളര്‍മാര്‍ ആദ്യ ഇന്നിങ്‌സില്‍ കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മുന്‍ നിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഓപ്പണര്‍ കെ.എല്‍ രാഹുലും (139 പന്തില്‍ 84) ഏഴാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജയും (123 പന്തില്‍ 77) ടീമിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മിന്നും പ്രകടനമാണ് ഇരുവരും നടത്തിയത്.

അവസാനഘട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി പിടിച്ചുനിന്നത് സ്റ്റാര്‍ ബൗളറും വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയും 11ാമന്‍ ആകാശ് ദീപുമാണ് നാലാം ദിനം വിക്കറ്റ് വിട്ടുകൊടുക്കാതെ ഫോളോ ഓണ്‍ ഒഴിവാക്കാനും താരങ്ങള്‍ക്ക് സാധിച്ചു.

 

Content Highlight: Jasprit Bumrah In Record Achievement