വാംഖഡെയില്‍ കാത്ത് സൂക്ഷിച്ച ഹര്‍ഭജന്റെ 15 വര്‍ഷത്തെ റെക്കോഡും നേടി; ഇവന്‍ ഒരു മരണമാസ് ഐറ്റമാണ്
Sports News
വാംഖഡെയില്‍ കാത്ത് സൂക്ഷിച്ച ഹര്‍ഭജന്റെ 15 വര്‍ഷത്തെ റെക്കോഡും നേടി; ഇവന്‍ ഒരു മരണമാസ് ഐറ്റമാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th April 2024, 3:29 pm

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വീണ്ടും തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റുകള്‍ക്കാണ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.3 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മുംബൈ ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബുംറ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

5.25 എക്കോണമിയില്‍ പന്തെറിഞ്ഞ ബുംറ ബെംഗളൂരു താരങ്ങളായ വിരാട് കോഹ്ലി, നായകന്‍ ഫാഫ് ഡുപ്ലെസിസ്, മഹിപാല്‍ ലോമോര്‍, സൗരവ് ചൗത്താന്‍, വൈശാഖ് വിജയ് കുമാര്‍ എന്നിവരെ പുറത്താക്കിയാണ് കരുത്ത് കാട്ടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കുകയാണ് ബുംറ. വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ബൗളരില്‍ ഫൈഫര്‍ നേടുന്ന രണ്ടാമത് താരമാകാനാണ് ബുംറക്ക് സാധിച്ചത്. അതിന് മുമ്പ് വാംഖഡെയില്‍ അഞ്ച് വിക്കറ്റ് നേടുന്ന താരം ഹര്‍ഭജന്‍ സിങ്ങാണ്.

ഹര്‍ഭജന്‍ സിങ് – 5/18 – ചെന്നൈ – 2011

ജസ്പ്രീത് ബുംറ – 5/21 – ബെംഗളൂരു – 2024

ബുംറക്ക് പുറമെ ജെറാള്‍ഡ് കൊട്‌സീ, ആകാശ് മധ്വാള്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

 

Content Highlight: Jasprit Bumrah In Record Achievement