സഞ്ജുവിന്റെ വജ്രായുധത്തെ വീഴ്ത്തി ചരിത്രത്തിൽ ഒന്നാമൻ ബുംറ; ഇന്ത്യയുടെ ടി-20 ചരിത്രം തിരുത്തിക്കുറിച്ചു
Cricket
സഞ്ജുവിന്റെ വജ്രായുധത്തെ വീഴ്ത്തി ചരിത്രത്തിൽ ഒന്നാമൻ ബുംറ; ഇന്ത്യയുടെ ടി-20 ചരിത്രം തിരുത്തിക്കുറിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st June 2024, 4:08 pm

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 47 പരാജയപ്പെടുത്തി ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇന്ത്യന്‍ ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവര്‍ മൂന്നു വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുംവീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ അഫ്ഗാന്‍ ബാറ്റിങ്നിര തകര്‍ന്നടിയുകയായിരുന്നു.

ബുംറയുടെ പ്രകടനമായിരുന്നു ഏറെ ശ്രദ്ധേയമായത്. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ ഏഴ് റണ്‍സ് വിട്ടുനല്‍കിയാണ് താരം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത്. ഈ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ടി-20യില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ തവണ മൂന്ന് വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് ബുംറ കാലെടുത്തുവെച്ചത്. 37 തവണയാണ് ബുംറ മൂന്ന് വിക്കറ്റ് നേടിയത്. 36 തവണ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ മറികടന്നു ഉണ്ടായിരുന്നു ബുംറയുടെ മുന്നേറ്റം.

ടി-20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ തവണ മൂന്ന് വിക്കറ്റുകള്‍ നേടിയ താരം, എത്ര തവണ മൂന്ന് വിക്കറ്റുകള്‍ നേടി എന്നീ ക്രമത്തില്‍

ജസ്പ്രീത് ബുംറ-37

യുസ്വേന്ദ്ര ചഹല്‍-36

ഭുവനേശ്വര്‍ കുമാര്‍-28

അമിത് മിശ്ര-27

അതേസമയം 28 പന്തില്‍ 53 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുമാണ് സൂര്യയുടെ ബാറ്റില്‍ നിന്നും പിറന്നത്. 24 പന്തില്‍ 32 റണ്‍സ് നേടി ഹര്‍ദിക് പാണ്ഡ്യയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

 

Content Highlight: Jasprit Bumrah Great Record Achievement in T20