| Wednesday, 3rd July 2024, 11:22 am

'പൂജ്യം' റൺസിൽ നേടിയെടുത്ത ചരിത്രനേട്ടം; ടി-20 ലോകകപ്പിലെ ആദ്യ താരമായി ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട 17 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് ഇന്ത്യ വീണ്ടും ടി-20 ലോകകപ്പ് ഇന്ത്യന്‍ മണ്ണിലെത്തിച്ചത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും ലോക ജേതാക്കളായത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു രോഹിത്തിന്റെ കീഴില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയത്

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഉടനീളം തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. എട്ട് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ ആണ് ബുംറ നേടിയത്. ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും മികച്ച ആവറേജ് നേടുന്ന താരമായി മാറാനും ബുംറക്ക് സാധിച്ചിരുന്നു. 8.3 ആവറേജിലാണ് ബുംറ ഈ ലോകകപ്പില്‍ പന്തെറിഞ്ഞത്.

ഇതിനെല്ലാം പിന്നാലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് അവാര്‍ഡ് ബുംറയാണ് സ്വന്തമാക്കിയത്. ഇതോടെ മറ്റൊരു നേട്ടവും ബുംറ സ്വന്തമാക്കി. ടി-20 ലോകകപ്പില്‍ ഒരു റണ്‍സ് പോലും നേടാതെ പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റ് അവാര്‍ഡ് നേടുന്ന ആദ്യ താരമായി മാറാനാണ് ബുംറക്ക് സാധിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ മാത്രമായിരുന്നു ബുംറ ബാറ്റ് ചെയ്തിരുന്നത്. ആ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബുംറ പുറത്താവുകയായിരുന്നു.

ഫൈനലില്‍ രണ്ട് വിക്കറ്റും ബുംറ നേടിയിരുന്നു. ബുംറക്ക് പുറമെ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടിയിരുന്നു.

Content Highlight: Jasprit Bumrah Create a Historical Record in T20 World Cup

We use cookies to give you the best possible experience. Learn more