| Tuesday, 13th April 2021, 7:58 am

ഫുക്കുഷിമ ആണവകേന്ദ്രത്തിലെ ലക്ഷകണക്കിന് ടണ്‍ മലിനജലം കടലിലേക്ക് ഒഴുക്കിവിടുമെന്ന് ജപ്പാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയോ: ഫുക്കുഷിമ ആണവ കേന്ദ്രത്തില്‍ നിന്നുള്ള ലക്ഷകണക്കിന് ടണ്‍ മലിനജലം കടലിലേക്ക് ഒഴുക്കിവിടുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജപ്പാന്‍. പത്ത് ലക്ഷം ടണ്‍ മലിനജലമാണ് കടലിലേക്ക് ഒഴുക്കിവിടുമെന്ന് ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

2011ലുണ്ടായ അതിശക്തമായ സുനാമിയെയും ഭൂകമ്പത്തെയും തുടര്‍ന്ന് ഫുക്കുഷിമ ആണവ കേന്ദ്രത്തിലുണ്ടായ ദുരന്തത്തിന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മലിനജലം ഒഴുക്കിവിടുമെന്ന കാര്യത്തില്‍ തീരുമാനമായിരിക്കുന്നത്. നിലവില്‍ ആണവകേന്ദ്രത്തില്‍ വലിയ ടാങ്കുകളിലായി ഈ ജലം സംഭരിച്ചു വെച്ചിരിക്കുകയാണ്.

നേരത്തെ മുതല്‍ വലിയ പ്രതിസന്ധിയിലായിരുന്ന ഫുക്കുഷിമയിലെ മത്സ്യബന്ധന മേഖല ഈ നടപടിയ്‌ക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഫുക്കുഷിമയിലെ മലിനജലം കടലിലേക്ക് ഒഴുക്കിവിടുന്നത് കടലിലെ മത്സ്യസമ്പത്തിനെ തകര്‍ക്കുമെന്നും അതിനാല്‍ ഈ നടപടിയില്‍ നിന്നും പിന്മാറമാണെന്ന് നാളുകളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം രാജ്യത്തിനകത്ത് നിന്ന് മാത്രമല്ല, ജപ്പാന്റെ നടപടിയ്‌ക്കെതിരെ അയല്‍രാജ്യമായ ദക്ഷിണ കൊറിയയും രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലിനജലം ഒഴുക്കിവിടുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ രണ്ട് വര്‍ഷമെടുക്കുമെന്നും മുഴുവന്‍ ജലവും ഒഴുക്കിവിടാന്‍ ദശാബ്ദങ്ങളെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നിലവിലെ എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുകയെന്നും സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അപകടകാരികളായ ഐസോടോപ്പുകള്‍ നീക്കം ചെയ്യാനായി ഈ വെള്ളത്തെ കൂടുതല്‍ ശുദ്ധീകരണപ്രക്രിയകള്‍ക്ക് വിധേയമാക്കുമെന്നും പിന്നീട് അന്താരാഷ്ടട്ര നിയമങ്ങള്‍ക്ക് അനുസരിച്ച് വീണ്ടും സാന്ദ്രത കുറയ്ക്കുമെന്നും അതിനുശേഷമായിരിക്കും ഒഴുക്കിവിടുകയെന്നും ഈ പ്രസ്താവനയില്‍ പറയുന്നു.

ടോക്കിയോ ഒളിംപ്ക്‌സിന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ജപ്പാന്റെ ഈ തീരുമാനം വന്നിരിക്കുന്നത്. ഫുക്കുഷിമ ആണവ കേന്ദ്രത്തിനല്‍ നിന്നും 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലടക്കം മത്സരങ്ങള്‍ നടക്കുന്നുണ്ട്.

ടോക്കിയോ ഇലക്ട്രിക് പവറിന്റെ കീഴിലുള്ള ഫുക്കുഷിമ ദായിച്ചി പ്ലാന്റിലെ മലിനജലം ഒഴുക്കിവിടുന്നത് വര്‍ഷങ്ങളായി ജപ്പാന് കീറാമുട്ടിയായ പ്രശ്‌നമായിരുന്നു. ഇത് ഒഴുക്കി വിടുന്നത് വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനമായതാണ് ജപ്പാന് തലവേദനയായിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Japan to release contaminated Fukushima water into sea

We use cookies to give you the best possible experience. Learn more