പൗരത്വ ഭേദഗതി നിയമം: ബംഗ്ലാദേശ് മന്ത്രിക്ക് പിന്നാലെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച് ജപ്പാന്‍ പ്രധാനമന്ത്രിയും?
Citizenship Amendment Act
പൗരത്വ ഭേദഗതി നിയമം: ബംഗ്ലാദേശ് മന്ത്രിക്ക് പിന്നാലെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച് ജപ്പാന്‍ പ്രധാനമന്ത്രിയും?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2019, 11:06 am

ന്യൂദല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച നടത്താനിരുന്ന ഇന്ത്യയിലേക്കുള്ള യാത്ര ആബെ റദ്ദ് ചെയ്യാന്‍ ആലോചിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കാരണമാണ് ആബെ യാത്ര മാറ്റിവെച്ചിരിക്കുന്നത് എന്നാണ് വിവരങ്ങള്‍. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പുതിയ വിവരങ്ങള്‍ ഒന്നും പങ്കുവെക്കാന്‍ ഇല്ല എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യാഴാഴ്ച ന്യൂദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ആബെയും മോദിയും തമ്മില്‍ ഉച്ചകോടി നടത്താനുള്ള വേദിയായ ഗുവാഹത്തിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മോദിയും ആബെയും തമ്മിലുള്ള ഉച്ചകോടി ഡിസംബര്‍ 15 നും 17 നും ഇടയില്‍ നടക്കുമെന്ന് കഴിഞ്ഞ ആഴ്ച കുമാര്‍ അറിയിച്ചിരുന്നു. ഉച്ചകോടിയുടെ വേദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഗുവാഹത്തിയില്‍ ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ നടന്നുവരികയായിരുന്നു.

നേരത്തെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമെന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദ് ചെയ്തിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക്-കിഴക്ക് നടന്നുകൊണ്ടിരിക്കുന്ന ശക്തമായ പ്രതിഷേധത്തിനിടയിലാണ് അബ്ദുള്‍ മോമന്‍ ഇന്ത്യയിലേക്കുള്ള യാത്ര റദ്ദ്ചെയ്തത്.

എന്നാല്‍ യാത്ര റദ്ദ് ചെയ്യുന്നതിന് ഔദ്യോഗിക കാരണങ്ങളൊന്നും നല്‍കിയിരുന്നില്ല. ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് മോമെന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അസമില്‍ പൗരത്വ ഭേദഗതി ബില്ലെനെതിരെയുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
നിരവധിപേരാണ് കര്‍ഫ്യൂ ലംഘിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനത്തില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിട്ടുള്ളത്. ബില്ലിനെതിരെ അസമില്‍ തുടുരുന്ന പ്രതിഷേധം മേഘാലയിലേക്കും വ്യാപിച്ചിട്ടുണ്ട്.

അസമില്‍ പ്രതിഷേധക്കര്‍ക്ക് നേരെയുള്ള പൊലീസ് വെടിവെയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.