| Wednesday, 23rd November 2022, 8:47 pm

ആദ്യം ലാറ്റിനമേരിക്ക, ഇപ്പോള്‍ യൂറോപ്പും; ഏഷ്യന്‍ ശക്തികള്‍ക്ക് മുമ്പില്‍ ഫുട്‌ബോള്‍ രാജാക്കന്‍മാര്‍ മുട്ടുകുത്തുന്നു; ജപ്പാനോട് തോറ്റ് ജര്‍മനി

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ ഏഷ്യന്‍ ശക്തികളുടെ മുന്നേറ്റം തുടരുന്നു. ഗ്രൂപ്പ് ഇയില്‍ നടന്ന ജര്‍മനി- ജപ്പാന്‍ മത്സരത്തില്‍ മള്‍ട്ടിപ്പിള്‍ ടൈംസ് വേള്‍ഡ് ചാമ്പ്യന്‍മാരെ മുട്ടുകുത്തിച്ചാണ് ജപ്പാന്‍ കറുത്ത കുതിരകളായത്.

ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജപ്പാന്റെ വിജയം.

മത്സരത്തിന്റെ 33ാം മിനിട്ടില്‍ തന്നെ ഗുണ്ടോഗാനിലൂടെ ഗോളടി തുടങ്ങി വെച്ചത് ജര്‍മനിയായിരുന്നു. പെനാല്‍ട്ടിയിലൂടെയായിരുന്നു ഗുണ്ടോഗാന്റെ ഗോള്‍ നേട്ടം.

ആദ്യ പകുതിയില്‍ ജര്‍മനിയാണ് മുന്നിട്ട് നിന്നതെങ്കിലും രണ്ടാം പകുതിയില്‍ ജപ്പാന്‍ തിരിച്ചടിച്ചു. മത്സരത്തിന്റെ 75ാം മിനിട്ടില്‍ ഈക്വലൈസര്‍ ഗോള്‍ നേടിയ ജപ്പാന്‍ എട്ട് മിനിട്ടിന് ശേഷം ജര്‍മനിയുടെ നെഞ്ചത്ത് അടുത്ത ആണിയും അടിച്ചു.

75ാം മിനിട്ടില്‍ റിറ്റ്‌സു ഡോവാനാണ് ജപ്പാനായി തുടങ്ങിവെച്ചത്. കൃത്യം എട്ട് മിനിട്ടിന് ശേഷം 83ാം മിനിട്ടില്‍ താകുമാ അസാനോയുടെ ഗോള്‍ ഡോയിച്ച്‌ലാന്‍ഡിനെ മുക്കിക്കളയാന്‍ പോന്നതായിരുന്നു.

മത്സരത്തില്‍ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍പോസ്റ്റിന് മുമ്പില്‍ വന്‍മതില്‍ തീര്‍ത്ത ഗോള്‍കീപ്പര്‍ ഷൂച്ചി ഗോണ്ടയെ മറികടക്കാന്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്കായില്ല.

കളിയുടെ സമസ്ത മേഖലയിലും മുന്നിട്ട് നിന്നെങ്കിലും വിജയം മാത്രം ജര്‍മനിയില്‍ നിന്നും അകന്ന് നിന്നു. 26 ഷോട്‌സും ഒമ്പത് ഷോട്‌സ് ഓണ്‍ ടാര്‍ഗെറ്റും 74 ശതമാനം ബോള്‍ പൊസെഷനും ഉണ്ടായിരുന്നിട്ടും ജര്‍മനിക്ക് വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

കഴിഞ്ഞ ദിവസം ലാറ്റിനമേരിക്കന്‍ രാജാക്കന്‍മാരായ അര്‍ജന്റീനയും ഏഷ്യന്‍ ടീമായ സൗദി അറേബ്യയോട് പരാജയപ്പെട്ടിരുന്നു. 2-1 എന്ന സ്‌കോറിനായിരുന്നു അര്‍ജന്റീനയുടെ തോല്‍വി.

മെസി നേടിയ പെനാല്‍ട്ടിയൂടെ മുമ്പിലെത്തിയ അര്‍ജന്റീന സൗദിയോട് രണ്ടെണ്ണം തിരിച്ചുവാങ്ങിയപ്പോള്‍ ഇവിടെ ഗുണ്ടോഗാനും ജപ്പാനും എന്ന വ്യത്യാസം മാത്രമായിരുന്നു. ഗോളുകളുടെ എണ്ണവും തോല്‍വിയുടെ മാര്‍ജിനും എല്ലാം ഒരുപോലെ തന്നെയായിരുന്നു.

സ്‌കോര്‍ ചെയ്യാന്‍ പല അവസരങ്ങള്‍ ലഭിച്ചെങ്കിലും സൗദിയുടെ ആക്രമണത്തിന് മുന്നില്‍ മെസിപ്പടക്ക് മുന്നേറാന്‍ സാധിച്ചില്ല.

10ാം മിനിട്ടില്‍ പെരെഡെസിനെ സൗദിയുടെ അല്‍ ബുലയാഹി ബോക്സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്കനുകൂലമായി ലഭിച്ച പെനാല്‍ട്ടി മെസി ഗോളാക്കുകയായിരുന്നു.

ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യയോട് അര്‍ജന്റീന തോല്‍വി വഴങ്ങുന്നത്. നവംബര്‍ 27നാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. മെക്‌സിക്കോ ആണ് എതിരാളികള്‍.

Content highlight: Japan beats Germany in Qatar World Cup

We use cookies to give you the best possible experience. Learn more