| Friday, 11th August 2023, 3:49 pm

'ഞാൻ ഉഴപ്പനായതുകൊണ്ട് അവളെ വേറൊരാൾക്ക് കെട്ടിച്ചുകൊടുത്തു; പക്ഷെ ക്ലൈമാക്സ് ഇങ്ങനെയാണ്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറുപ്പം മുതൽ ഒപ്പം കളിച്ചുവളർന്ന പെൺകുട്ടിയെയാണ് കല്യാണം കഴിച്ചതെന്ന് പറയുകയാണ്‌ നടൻ ജനാർദ്ദനൻ. തനിക്ക് ആ പെൺകുട്ടിയെ വിവാഹം കഴിച്ചുതന്നില്ലെന്നും അവരെ മറ്റൊരാൾക്ക് വിവാഹം ചെയ്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാലും ജീവിതത്തിലെ ചില സാഹചര്യത്തിൽ പിന്നീടൊരിക്കൽ അവർ ഒന്നിക്കുകയായിരുന്നെന്നും അത് വല്ലാത്തൊരു പ്രണയ കഥ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ പ്രണയം ഒരു സാധാരണ പ്രണയം അല്ല. ഒരു വല്ലാത്ത പ്രണയം ആയിരുന്നു. കുട്ടിക്കാലം മുതൽ ഒരുമിച്ചു കളിച്ചുവളർന്ന പെൺകുട്ടി ആയിട്ടാണ് എനിക്ക് മാനസികമായി അടുപ്പം തോന്നിയത്. നമുക്കൊരു നല്ല കാലം വരുമ്പോൾ കല്യാണം കഴിക്കാം എന്നൊക്ക വിചാരിച്ചാണ് ഞാൻ എയർ ഫോഴ്‌സിൽ പോയി ചേർന്നത്.

പക്ഷെ അവരുടെ അച്ഛൻ വലിയ ഓഫീസർ ഒക്കെ ആയിരുന്നു. ഞാൻ ആണെങ്കിൽ ഇങ്ങനെ ഉഴപ്പി നടക്കുകയല്ലേ. പിന്നെ സിനിമയുമായി ബന്ധപ്പെട്ടിട്ടായതുകൊണ്ട് അതും ഒരു കാരണം ആയി. ഇതൊന്നും അന്നത്തെ കാലത്ത് ഒരു ക്വാളിഫിക്കേഷൻ അല്ല. ഡിസ്ക്വാളിഫിക്കേഷൻ ആണ്. കാരണം ഉദ്യോഗം കിട്ടാൻ എയർ ഫോഴ്സിൽ ചെന്നിട്ട് അവിടുന്ന് തല്ലുപിടിച്ച് പോന്നു. പഠിക്കാനും കൊള്ളില്ല. പിന്നെ പോയി ചേർന്നിരിക്കുന്നത് സിനിമക്കകത്താണ്. അന്നത്തെ കാലത്ത് സിനിമ എന്ന് പറയുന്നത് ഭയങ്കര കുഴപ്പമാണ്.

അന്ന് കൊള്ളാവുന്ന ഒരു പാർട്ടി വന്നപ്പോൾ അവളെ വീട്ടുകാർ കെട്ടിച്ചുകൊടുത്തു. അന്ന് പെൺകുട്ടികൾക്ക് ഇന്നത്തെപോലെ കാര്യങ്ങൾ സംസാരിക്കാനുള്ള ധൈര്യമൊന്നുമില്ലല്ലോ.

പക്ഷെ നമ്മുടെ പ്രണയം ഒരു അടിത്തട്ടിൽ ഇങ്ങനെ തന്നെ കിടന്നു. കോളേജിൽ പഠിക്കുമ്പോഴും അല്ലാതെയുമൊക്കെ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്, അവരെ പരിചയപ്പെടാനൊക്കെ അവസരങ്ങൾ കിട്ടിയിട്ടുമുണ്ട്. പക്ഷെ അന്ന് ഒന്നിനും മനസനുവദിച്ചില്ല.

ഇതിന്റെ ക്ലൈമാക്സ് എന്താണെന്നുവെച്ചാൽ അവളുടെ ആ ബന്ധം ഒരു രണ്ട് വർഷം മാത്രമാണ് നിന്നത്. അയാൾ വളരെ ബുദ്ധിപൂർവം അമേരിക്കക്ക് പോണമെന്ന് പറഞ്ഞ് ബന്ധം വേർപെടുത്തി പോയി. അവിടെ ചെന്ന് പുള്ളി വേറെ കല്യാണം ഒക്കെ കഴിച്ചു.

അങ്ങനെ അവൾ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിപ്പോയി. അന്ന് എഴുത്തൊക്കെ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു എന്തായാലും ഞങ്ങൾ തുടങ്ങി വെച്ചതല്ലേ കെട്ടിയേക്കാം എന്ന് വിചാരിച്ചു,’ജനാർദ്ദനൻ പറഞ്ഞു.

Content Highlights: Janardhanan on his love story

We use cookies to give you the best possible experience. Learn more