ജനാര്‍ദ്ദന റെഡ്ഡി പ്രചാരണം നടത്തിയത് സുഹൃത്തെന്ന നിലയിലാണ്, ബി.ജെ.പിക്ക് വേണ്ടിയല്ലെന്ന് യെദിയൂരപ്പ
national news
ജനാര്‍ദ്ദന റെഡ്ഡി പ്രചാരണം നടത്തിയത് സുഹൃത്തെന്ന നിലയിലാണ്, ബി.ജെ.പിക്ക് വേണ്ടിയല്ലെന്ന് യെദിയൂരപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th April 2018, 12:34 pm

ബംഗളൂരു: കര്‍ണാടകയില്‍ ജി. ജനാര്‍ദ്ദന റെഡ്ഡി ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയതിനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ. ബദാമയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മത്സരിക്കുന്ന ബി. ശ്രീരാമലൂവിന് വേണ്ടി റെഡ്ഡി പ്രചാരണത്തിനിറങ്ങിയത് സുഹൃത്തെന്ന നിലയിലാണെന്നും അല്ലാതെ ബി.ജെ.പിക്ക് വേണ്ടിയല്ലെന്നും യെദിയൂരപ്പ പറഞ്ഞു.

ഖനി അഴിമതിക്കേസില്‍ പ്രതിയായ ജനാര്‍ദ്ദന റെഡ്ഡി നേരത്തെ കര്‍ണാടകയിലെ ബി.ജെ.പി മന്ത്രി സഭയില്‍ അംഗമായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ റെഡ്ഡി സഹോദരന്മാരായ ജി. സോമശേഖര റെഡ്ഡിയെ ബല്ലാരിയിലും ജി. കരുണാകര റെഡ്ഡിയെ ഹാരപ്പന ഹള്ളിയിലും ബി.ജെ.പി മത്സരിപ്പിക്കുന്നുണ്ട്.

Read more: ലക്ഷദ്വീപ് മാടിവിളിച്ചപ്പോള്‍… ഭാഗം 2 – യാത്രാ വിശേഷങ്ങള്‍

കര്‍ണാടകയില്‍ അഴിമതിവിരുദ്ധ ഭരണം വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പി റെഡ്ഡി സഹോദരന്മാരെ സഹകരിപ്പിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്.

2011ലാണ് അഴിമതിയെ തുടര്‍ന്ന് ജനാര്‍ദ്ദന റെഡ്ഡിയെ യെദിയൂരപ്പ സര്‍ക്കാരില്‍ നിന്നും പുറത്താക്കുന്നത്. കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് റെഡ്ഡി. കര്‍ണാടക-ഹൈദരാബാദ് മേഖലയില്‍ ബി.ജെ.പിക്ക് ശക്തിയില്ലാത്തയിടങ്ങളില്‍ റെഡ്ഡി സഹോദരന്മാര്‍ സ്വാധീനശക്തികളാണ്.