| Thursday, 26th May 2022, 8:48 am

പി.സി. ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, ജയിലിലേക്ക്; നടപടികള്‍ ക്രൂരമെന്ന് ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസില്‍ ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് മാറ്റും. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

ഇന്ന് രാവിലെ അശുപത്രിയിലെത്തിച്ച് കൊവിഡ് പരിശോധന അടക്കമുള്ളവ നടത്തി. ആശുപത്രിയിലേക്ക് ഇറക്കാതെ വാഹനത്തിലിരുത്തി തന്നെയാണ് പരിശോധനകള്‍ നടത്തിയത്.

എന്ത് തെറ്റാ ചെയ്തതെന്ന് സമൂഹം പറയണമെന്നും, എന്തിനാണ് എന്നെ എഴുന്നള്ളിച്ച് നടക്കുന്നതെന്ന് പൊലീസിനോട് ചോദിക്ക് എന്നായിരുന്നു മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കും മുമ്പ് പി.സി. ജോര്‍ജിന്റെ പ്രതികരണം.

തനിക്കെതിരെയുള്ള നടപടികള്‍ ക്രൂരമാണെന്നും സര്‍ക്കാര്‍ തന്നോട് കാണിക്കുന്നതെന്ന് ഇരട്ടനീതി മാത്രമല്ല ക്രൂരതയാണെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു.

‘എനിക്ക് ബി.ജെ.പിയുടെ ആത്മാര്‍ത്ഥമായ പിന്തുണയുണ്ട്, സുരക്ഷ ജനം തരും, ഭയം എന്താണെന്ന് എനിക്ക് അറിയില്ല’, പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ അര്‍ധരാത്രിയാണ് പി.സി. ജോര്‍ജിനെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരം എ.ആര്‍. ക്യാമ്പില്‍ എത്തിച്ചത്. ഫോര്‍ട്ട് പൊലീസ് പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മര്‍ദമുണ്ടായിരുന്നു.

നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി. ജോര്‍ജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസില്‍ ജോര്‍ജിന്റെ ജാമ്യം ഇന്നലെ ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.

CONTENT HIGHLIGHTS:  Janapaksam leader P.C. The court remanded George for 14 days

We use cookies to give you the best possible experience. Learn more