| Friday, 13th October 2023, 6:20 pm

ഫലസ്തീന്‍ അനുകൂല പ്രക്ഷോഭം ; ശ്രീ നഗറിലെ ജാമിയ മസ്ജിദിന് മുദ്രവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരിലെ ഏറ്റവും വലിയ പള്ളിയായ ജാമിയ മസ്ജിദ് വെള്ളിയാഴ്ച അധികൃതര്‍ മുദ്രവെച്ചു. മുതിര്‍ന്ന ഹുറിയത്ത് നേതാവും ആള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫ്രെന്‍സ് ചെയര്‍മാനുമായ മിര്‍വായിസ് ഉമര്‍ ഫറൂഖിനെ വീട്ടുതടങ്കലിലാക്കിയതായും റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗസയിലെ ഇസ്രഈല്‍ നടപടികള്‍ക്കെതിരെയും ഫലസ്തീനെ പിന്തുണച്ചും വിശ്വാസികള്‍ പ്രകടനങ്ങളോ പ്രതിഷേധങ്ങളോ നടത്താമെന്ന ആശങ്കയിലാണ് നൗഹട്ടയിലെ ചരിത്ര പ്രസിദ്ധമായ പള്ളി അടച്ചുപ്പൂട്ടിയത്.

ശ്രീനഗറിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന നൗ ഹാട്ട ഇന്ത്യ-വിരുദ്ധ പ്രക്ഷോപങ്ങളുടെ കേന്ദമാണെന്ന് അധിക്യതര്‍ ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 എടുത്ത് മാറ്റുന്നതിനും പ്രതിഷേധക്കാരെ തടയുന്നതിനും മുന്‍പ് മസ്ജിദില്‍ ഫലസ്തീന്‍ അനുകൂലവും ഇസ്രഈല്‍ വിരുദ്ധവുമായ പ്രതിഷേധങ്ങള്‍ സ്ഥിരമായി നടക്കാറുണ്ടായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചക്കുള്ള പ്രാര്‍ത്ഥന്ക്ക് മുന്നോടിയായി ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ ജുമാ മസ്ജിദിന്റെ ഗേറ്റുകള്‍ അടച്ചതായും വിശ്വാസികളെ തിരിച്ചയച്ചതായും മസ്ജിദിന്റെ മനേജിങ് ബോഡിയായ അഞ്ജുമ ഔഖാഫ് ജുമാ മസ്ജിദിന്റെ (എ.എ.ജെ.എം) അംഗം ദി വയറിനോട് പറഞ്ഞു.

ക്രമസമാധാന പരിപാലനത്തിനായി മസ്ജിദിന്റെ ചുറ്റും സുരക്ഷ ശക്തമാക്കിയതായി ദ്യക്‌സാക്ഷികള്‍ പറഞ്ഞു. ‘വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥന അനുവദിക്കില്ലെന്ന് അറിയിക്കുകയല്ലാതെ അതിന്റെ കാരണങ്ങള്‍ ഒന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ലെന്ന് എ.എ.ജെ.എം അംഗം പറഞ്ഞു.

നാല് വര്‍ഷത്തെ വീട്ടുതടങ്കലിനു ശേഷം മുതിര്‍ന്ന ഹുറിയാത്ത് നേതാവായ മിര്‍വായിസ് ഉമര്‍ ഫറൂഖിനെ കഴിഞ്ഞ ആഴ്ചയാണ് മോചിപ്പിച്ചത്. എന്നാല്‍ വെള്ളിയാഴ്ച അദ്ദേഹത്തെ വീണ്ടും ശ്രീനഗറിലെ വീട്ടുതടങ്കലിലാക്കിയതായി അദ്ദേഹത്തിന്റെ സഹായി പറഞ്ഞു.

വെള്ളിയാഴ്ചകളിലും ഇസ്ലാമിക് കലണ്ടറിലെ മറ്റ് പ്രധാന ദിവസങ്ങളിലും പള്ളിയിലെ മുഖ്യ പ്രഭാഷണം നടത്തുന്നത് മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന് രേഖാമൂലമുള്ള ഒരറിയിപ്പും നല്‍കാതെയാണ് വീട്ടുതടങ്കലിലാക്കിയതെന്ന് സഹായി കൂട്ടിച്ചേര്‍ത്തു.

ജാമിയ മസ്ജിദ് അടച്ചു പൂട്ടിയതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളില്ലെങ്കിലും പ്രക്ഷോഭങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ .

content highlight: Jammu kasmir authorities seal srinagar’s jamia masjid to preveny pro-paslastine protest

We use cookies to give you the best possible experience. Learn more