|

സെഞ്ച്വറിക്ക് മറുപടി സെഞ്ച്വറി; ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം വിയര്‍ക്കുന്നു!

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളവും ജമ്മു കശ്മീരും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ആദ്യ ഇന്നിങ്സില്‍ 280 റണ്‍സ് നേടി ഓള്‍ ഔട്ട് ആകുകയായിരുന്നു കശ്മീര്‍. മറുപടി ബാറ്റിങ്ങില്‍ കേരളം 281 റണ്‍സിനും ഓള്‍ ഔട്ട് ആയി. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ജമ്മു മികച്ച സ്‌കോറിലാണ്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് ടീം നേടിയത്.

കേരളത്തിന്റെ ബൗളര്‍മാര്‍ വിയര്‍ക്കുമ്പോള്‍ ജമ്മുവിന് വേണ്ടി ക്യാപ്റ്റന്‍ പരസ് ദോഗ്ര മിന്നും പ്രകടനമാണ് നടത്തിയത്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ സെഞ്ച്വറി നേടിയാണ് താരം പുറത്തായത്. 232 പന്തില്‍ രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടെ 132 റണ്‍സാണ് ദോഗ്ര നേടിയത്. തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ഫോം നിലനിര്‍ത്തുന്ന ദോഗ്ര കേരളത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ക്യാപ്റ്റന്റെ കൂടെ വിക്കറ്റ് കീപ്പര്‍ കനയ്യ വദവാന്‍ 116 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 64 റണ്‍സ് നേടിയാണ് പുറത്തായത്. കേരളത്തിന് വേണ്ടി എം.ഡി. നിധീഷ്, നെടും കുഴിയില്‍ ബാസില്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.

ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത സല്‍മാന്‍ നിസാറിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് കേരളം സ്‌കോര്‍ ഉയര്‍ത്തിയത്. മിന്നും സെഞ്ച്വറി നേടി പുറത്താകാതെയാണ് സല്‍മാന്‍ ടീമിന്റെ നെടും തൂണായത്. 172 പന്തില്‍ നിന്ന് 12 ഫോറും നാല് സിക്സും ഉള്‍പ്പെടെ 112 റണ്‍സാണ് താരം നേടിയത്.

നിര്‍ണായക ഓപ്പണിങ് ഇന്നങ്‌സില്‍ ഇറങ്ങിയ അക്ഷയ് ചന്ദ്രന്‍ 124 പന്ത് നേരിട്ട് 29 റണ്‍സിനാണ് പുറത്തായത്. തുടക്കത്തില്‍ കശ്മീരിന്റെ ബൗളിങ് അറ്റാക്ക് നേരിടുന്നതില്‍ അക്ഷയ് മികവ് പുലര്‍ത്തിയിരുന്നു.

എന്നാല്‍ മറുഭാഗത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുന്നതിനനുസരിച്ച് കേരളം സമ്മര്‍ദത്തിലായിരുന്നു. രോഹന്‍ കുന്നുമ്മല്‍ ഒരു റണ്‍സിന് പുറത്തായപ്പോഴും ഷോണ്‍ റോജര്‍ പൂജ്യത്തിന് കൂടാരം കയറി.

പിന്നീട് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി രണ്ട് റണ്‍സിനും മടങ്ങിയതോടെ ജലജ് സക്സേനയുടെ മിന്നും പ്രകടനമാണ് കേരളത്തെ താങ്ങി നിര്‍ത്തിയത്. 78 പന്തില്‍ 67 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ 36 പന്തില്‍ നിന്ന് 30 റണ്‍സ് നേടി എം.ഡി. നിധീഷും മികവ് പുലര്‍ത്തി. ബേസില്‍ തമ്പി 15 റണ്‍സും നേടിയിരുന്നു.

കശ്മീരിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ആക്കിബ് നബിയാണ്. കേരളത്തിന്റെ ആറ് വിക്കറ്റുകളാണ് താരം പിഴുതെടുത്തത്. യുദ്വീര്‍ സിങ്, സഹ്ലി ലോട്ര എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.

Content Highlight: Jammu & Kashmir VS Kerala; Ranji Trophy Quarter Final Update

Latest Stories