| Monday, 2nd October 2023, 5:20 pm

ആ നുണകള്‍ വിശ്വസിക്കാതിരിക്കൂ; ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറാകുമെന്ന വാര്‍ത്ത നിഷേധിച്ച് ഗുലാം നബി ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ആകുമെന്നത് വെറും ആരോപണമാത്രമാണന്നും തനിക്ക് അത്തരമൊരു താത്പര്യവുമില്ലെന്നും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്.

തനിയ്ക്ക് ജനങ്ങളെ സേവിക്കാന്‍ യാതൊരു പദവിയുടെയും ആവശ്യമില്ലെന്നും ഇത്തരം നുണപ്രചരണങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും ഡെമോക്രാറ്റിക്ക് പ്രോഗ്രസ്സീവ് ആസാദ് പാര്‍ട്ടി സ്ഥാപക ദിനത്തില്‍ അദ്ദേഹം പറഞ്ഞു.

‘എനിയ്ക്ക് ജനങ്ങളോട് പറയാനുള്ളത് നുണപ്രചരണങ്ങളില്‍ വീണുപോകരുത് എന്നാണ്. പുതിയ പ്രചരണം ഗുലാബ് നബി ആസാദ് ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ആകുമെന്നതാണ്. ഞാന്‍ ഇങ്ങോട്ട് വന്നത് ജോലി തേടിയല്ല, ജനങ്ങളെ സേവിക്കനാണ് ‘, പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

2005ല്‍ ഞാന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ രണ്ട് പുതിയ മന്ത്രാലയങ്ങളായ ഭവന നഗരാസൂത്രണവും പാര്‍ലമെന്ററി കാര്യവും സ്ഥാപിച്ചു. എനിക്ക് മറ്റ് ജോലികള്‍ ഒന്നുമില്ലാത്തതിനാലാണ് അതെന്ന് പലരും പരിഹസിച്ചു.

ജമ്മുകശ്മീര്‍ ഇപ്പോള്‍ നേരിടുന്ന വലിയ പ്രതിസന്ധി തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്. ടൂറിസം മേഖലയിലും ചൂഷണങ്ങള്‍ നേരിടുന്നുണ്ട്. ഗവണ്‍മെന്റ് അഡ്വട്ടൈസ്മെന്റ് പോസ്റ്റ് ഒഴിവുണ്ടങ്കിലും ഇതുവരെ ഇന്റര്‍വ്യൂ നടന്നിട്ടില്ല. തങ്ങളുടെ സമ്പാദ്യം മുഴുവന്‍ ചെലവാക്കിയാണ് രക്ഷിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാല്‍ അതിനനുസരിച്ചുള്ള തൊഴില്‍ അവസരങ്ങളില്ല.

ഇന്ത്യയില്‍ മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങളും രൂക്ഷവിലക്കയറ്റം നേരിടുന്നുണ്ടെങ്കിലും അവര്‍ക്ക് അതിന് പരിഹാരമാര്‍ഗങ്ങളുണ്ട്. തൊഴിലില്ലായ്മക്ക് ടൂറിസത്തിലൂടെ ഒരു പരിധിവരെ പരിഹാരമാകും,’ ഗുലാം നബി ആസാദ് പറഞ്ഞു.

2007ല്‍ താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ടൂളിപ്പ് കൃഷിയിലൂടെ ആയിരത്തോളപേര്‍ക്ക് തൊഴില്‍ നല്‍കാനായി. ഹോം സ്റ്റേക്കയി ലോണ്‍ നല്‍കാനും ഒരോ ജില്ലകളിലും 12 ഓളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു.

പലനേതാക്കളുടെയും തെറ്റായ നയങ്ങള്‍ സംസ്ഥാനത്തെ പിന്നോട്ടടിക്കുകയാണ്. കൂടാതെ ആര്‍ട്ടിക്കിള്‍ 370 ഉം 35 ഉം റദ്ദാക്കിയത് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ വലിയ തെറ്റാണ്. മറ്റു പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വ്യക്തിഹത്യ പാടില്ലെന്നും പാര്‍ട്ടി നേതാക്കളോടായി അദ്ദേഹം പറഞ്ഞു. ലഹരി കശ്മീര്‍ നേരിടുന്ന വലിയ പ്രശന്മാണ്. ലഹരി മാഫിയക്ക് വധശിക്ഷയില്‍ കുറയാത്ത ശിക്ഷ ലഭിക്കണമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Ghulam Nabi Azad Next Jammu And Kashmir Lt Governor?

We use cookies to give you the best possible experience. Learn more