| Thursday, 30th May 2024, 8:12 pm

സ്റ്റേഷന്‍ ആക്രമിച്ച് പൊലീസുകാരെ മര്‍ദിച്ചു; ജമ്മു കശ്മീരില്‍ 16 സൈനികര്‍ക്കെതിരെ വധശ്രമക്കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ഉദ്യോഗസ്ഥരെ മര്‍ദിച്ചെന്നാരോപിച്ച് മൂന്ന് ലെഫ്റ്റനന്റ് കേണലുകള്‍ ഉള്‍പ്പെടെ 16 സൈനികര്‍ക്കെതിരെ ജമ്മു കശ്മീര്‍ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച കുപ്‌വാര ജില്ലയിലായിരുന്നു സംഭവം.

സൈനികര്‍ പൊലീസ് സ്റ്റേഷനിലേക്ക് കയറി ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ടെറിട്ടോറിയല്‍ ആര്‍മിയിലെ ഒരു അംഗത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സൈനികര്‍ സ്റ്റേഷന്‍ ആക്രമിച്ച് പൊലീസുകാരെ മര്‍ദിച്ചത്. സംഭവത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൈനിക യൂണിഫോമില്‍ സ്റ്റേഷനിലെത്തിയ സംഘം റൈഫിളും വടിയും ഉപയോഗിച്ച് പൊലീസുകാരെ മര്‍ദിച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, കലാപം, അന്യായമായി തടവിലിടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സൈനികര്‍ക്കെതിരെ കേസെടുത്തത്.

ആക്രമണം നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി അവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. പരിക്കേറ്റ പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

സംഭവത്തില്‍ കുപ്‌വാര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിനെ മര്‍ദിച്ചെന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും അത് രമ്യമായി പരിഹരിച്ചെന്നാണ് സൈനിക വക്താവ് നല്‍കുന്ന വിശദീകരണം.

Content Highlight: Jammu and Kashmir: 16 Army personnel booked after clash with police in Kupwara

We use cookies to give you the best possible experience. Learn more