| Monday, 6th May 2024, 1:22 pm

ഫുട്‍ബോളിൽ റൊണാൾഡോയെ തോൽപ്പിക്കാൻ മെസി തീവ്രമായി ആഗ്രഹിച്ചിരുന്നു: വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. രണ്ടു പതിറ്റാണ്ടുകാലമായി ഫുട്‌ബോളില്‍ തങ്ങളുടെതായ സ്ഥാനം കെട്ടിപ്പടുത്ത ഇരുവരിലും ആരാണ് മികച്ചത് എന്നത് ഇപ്പോഴും ഫുട്‌ബോള്‍ ലോകത്ത് സജീവമായി നില്‍ക്കുന്ന ചര്‍ച്ചാവിഷയമാണ്.

ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെച്ചു മുന്നോട്ടു വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ജാമി കരാഗര്‍. സ്‌പോര്‍ട്‌സ് 365ന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം.

‘ആളുകള്‍ റൊണാള്‍ഡോയുടെ ഭാഗത്തുനിന്ന് അതിനേക്കാള്‍ കൂടുതല്‍ അവന്‍ തന്നെ കുറിച്ചാണ് ചിന്തിക്കുന്നത്. ബാലണ്‍ ഡി ഓറിന്റെ കാര്യത്തില്‍ മെസി നിരാശനായിരുന്നു എന്ന് ഞാന്‍ കരുതുന്നു. ഇപ്പോഴും മെസ്സി റൊണാള്‍ഡോയെ തോല്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അതില്‍ യാതൊരു തര്‍ക്കവുമില്ല,’ ജാമി കരാഗര്‍ പറഞ്ഞു.

രണ്ട് ഇതിഹാസതാരങ്ങളുടെയും സൂപ്പര്‍ സ്റ്റാര്‍ പദവിയെ കുറിച്ചും മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു.

‘ ഇപ്പോള്‍ ക്ലബ്ബുകളെക്കാള്‍ താരങ്ങളെ പിന്തുണയ്ക്കുന്ന ആരാധകനാണ് ലോകത്തെല്ലായിടത്തും ഉള്ളത്. നിങ്ങള്‍ സോഷ്യല്‍ മീഡിയ നോക്കിയാല്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും. ക്ലബ്ബുകളെക്കാള്‍ ആരാധകര്‍ കൂടുതല്‍ പിന്തുണയ്ക്കുന്നത് ചിലപ്പോള്‍ താരങ്ങളെയായിരിക്കും,’ കരാഗര്‍ കൂടിചേര്‍ത്തു.

അതേസമയം നിലവില്‍ റൊണാള്‍ഡോ സൗദി പ്രോ ലീഗില്‍ അല്‍ നസറിനു വേണ്ടിയാണ് കളിക്കുന്നത്. സൗദി വമ്പന്‍മാര്‍ക്ക് വേണ്ടി പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തുന്നത്. കഴിഞ്ഞ അല്‍ വെഹ്‌ദെക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേടിക്കൊണ്ടായിരുന്നു റൊണാള്‍ഡോയുടെ തകര്‍പ്പന്‍ പ്രകടനം.

മറുഭാഗത്ത് മെസി മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് ഇപ്പോള്‍ ബൂട്ട് കെട്ടുന്നത്. അവസാന മത്സരത്തില്‍ റെഡ് ബുള്‍സിനെതിരെ ആറു ഗോളുകളുടെ തകര്‍പ്പന്‍ വിജയം അമേരിക്കന്‍ ക്ലബ്ബ് സ്വന്തമാക്കിയപ്പോള്‍ ആ മത്സരത്തില്‍ അഞ്ച് അസിസ്റ്റുകളും ഒരു ഗോളുകളും നേടിക്കൊണ്ടായിരുന്നു അര്‍ജന്റീനന്‍ നായകന്റെ മിന്നും പ്രകടനം.

Content Highlight: Jamie Carragher talks about Cristaino Ronaldo and Lionel Messi

We use cookies to give you the best possible experience. Learn more