| Saturday, 18th December 2021, 9:57 pm

കേരളത്തിന്റെ സാഹോദര്യവും സഹവര്‍ത്തിത്വവും തകര്‍ക്കുന്നത് സി.പി.ഐ.എം: ജമാഅത്തെ ഇസ്‌ലാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിന്റെ സാഹോദര്യവും സൗഹൃദവും സഹവര്‍ത്തിത്വവുമെല്ലാം തകര്‍ക്കുന്നത് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്മാന്‍.

മാരാര്‍ജി ഭവനില്‍ നിന്നും എ.കെ.ജി ഭവനില്‍ നിന്നും ഇപ്പോള്‍ ഒരേ സ്വരമാണ് മലയാളി കേള്‍ക്കുന്നത്. കെ.സുരേന്ദ്രനും കൊടിയേരി ബാലകൃഷ്ണനും ഒരേ ആശയമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതുവരെ കടന്ന് ചെന്നിട്ടില്ലാത്ത മേഖലയില്‍വരെ സി.പി.ഐ.എം ജമാഅത്തെ ഇസ്ലാമിയെ കൊണ്ടെത്തിച്ചു. ഇതിലൂടെ താല്‍ക്കാലിക രാഷട്രീയമേല്‍ക്കൈ നേടാമെങ്കിലും ഭാവിയിലേക്കുള്ള സ്വന്തം ശവക്കുഴി കുഴിക്കുകയും സംഘ്പരിവാറിന് വഴിമരുന്നിട്ട് കൊടുക്കുകയുമാണ് സി.പി.ഐ.എം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ജനാധിപത്യപരമായി ഉന്നയിക്കപ്പെടുമ്പോഴെല്ലാം അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം അത് ജമാഅത്തെ ഇസ്ലാമിയുടെ ചുമലില്‍ വെച്ചുകെട്ടി ഇരകളാക്കപ്പെടുന്നവരെ
അവഹേളിക്കുവാനും കോര്‍പ്പറേറ്റുകളുള്‍പ്പടെയുള്ള വേട്ടക്കാരുടെ കാവലാളാവാനുമാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.ഐ.എമ്മിന്റെ ഈ രാഷ്ട്രീയക്കളിയില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ലഭിക്കുന്ന ദൃശ്യതയും ജനകീയതയും വളരെ വലുതാണ്. അതുവഴി രൂപപ്പെട്ട അന്വേഷണങ്ങളും വിമര്‍ശനങ്ങളുമെല്ലാം ജമാഅത്തെ ഇസ്‌ലാമിയുടെ ആശയപ്രചാരണത്തിന് രഥവേഗം കൂട്ടിയതായാണ് അനുഭവം. ഇതുവരെ കടന്ന് ചെന്നിട്ടില്ലാത്ത മേഖലയില്‍വരെ സി.പി.ഐ.എം ജമാഅത്തെ ഇസ്ലാമിയെ കൊണ്ടെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് വിഷയത്തില്‍ സി.പി.ഐ.എം മുസ്‌ലിം പോര് മുറുകുന്നതിനിടെ, ലീഗിനെ കടന്നാക്രമിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ഇസ്‌ലിമിക രാഷ്ട്രത്തിനായി നിലകൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മാവ് മുസ്‌ലിം
ലീഗില്‍ പ്രവേശിച്ചിരിക്കുകയാണെന്നും ബി.ജെ.പി- ആര്‍.എസ്.എസ് ശൈലിക്ക് സമാനമായി വര്‍ഗീയത വളര്‍ത്താനാണ് ലീഗ് നിലകൊള്ളുന്നതെന്നും പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ കോടിയേരി പറഞ്ഞിരുന്നു.

പി. മുജീബ് റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജമാഅത്തെ ഇസ്ലാമിയെ സജീവ ചര്‍ച്ചയാക്കിയ സി.പി.ഐ.എമ്മിനോട്…..
കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയെ
ബ്രാന്റ് ചെയ്യുന്നതില്‍
പ്രബല രാഷ്ട്രീയ പാര്‍ട്ടികള്‍ വഹിച്ച
പങ്ക് വളരെ വലുതാണ്.
ഇപ്പോള്‍ കുറച്ച് വര്‍ഷങ്ങളായി
സി.പി.ഐ.എമ്മാണ് ഈ ബ്രാന്റിങ്ങ് ചുമതല ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ്, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമി ഇലക്ഷനില്‍ പങ്കെടുക്കുകയോ
നേരിട്ടിടപെടുകയോ ചെയ്തിട്ടില്ല. പക്ഷേ ഇലക്ഷന്‍ ചര്‍ച്ചയിലെല്ലാം
ജമാഅത്തെ ഇസ്ലാമിയും മൗലാനാ മൗദൂദിയുമായിരുന്നു ഇടംപിടിച്ചത്.

കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ജനാധിപത്യപരമായി ഉന്നയിക്കപ്പെടുമ്പോഴെല്ലാം അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം അത് ജമാഅത്തെ ഇസ്ലാമിയുടെ ചുമലില്‍ വെച്ചുകെട്ടി ഇരകളാക്കപ്പെടുന്നവരെ
അവഹേളിക്കുവാനും
കോര്‍പ്പറേറ്റുകളുള്‍പ്പടെയുള്ള വേട്ടക്കാരുടെ കാവലാളാവാനുമാണ് സി.പി.ഐ.എം ശ്രമിക്കുന്നത്.

സി.പി.ഐ.എമ്മിന്റെ ഈ രാഷ്ട്രീയക്കളിയില്‍
ജമാഅത്തെ ഇസ്ലാമിക്ക് ലഭിക്കുന്ന ദൃശ്യതയും ജനകീയതയും വളരെ വലുതാണ്. അതുവഴി രൂപപ്പെട്ട അന്വേഷണങ്ങളും
വിമര്‍ശനങ്ങളുമെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണത്തിന് രഥവേഗം കൂട്ടിയതായാണ് അനുഭവം. ഇതുവരെ കടന്ന് ചെന്നിട്ടില്ലാത്ത മേഖലയില്‍വരെ സി.പി.ഐ.എം ജമാഅത്തെ ഇസ്ലാമിയെ കൊണ്ടെത്തിച്ചു.

ഇതിലൂടെ താല്‍ക്കാലിക രാഷട്രീയമേല്‍ക്കൈ നേടാമെങ്കിലും ഭാവിയിലേക്കുള്ള സ്വന്തം ശവക്കുഴി കുഴിക്കുകയും സംഘപരിവാറിന് വഴിമരുന്നിട്ട് കൊടുക്കുകയുമാണ് സി.പി.ഐ.എം ചെയ്യുന്നത്.
മാരാര്‍ജി ഭവനില്‍ നിന്നും
എ.കെ.ജി ഭവനില്‍ നിന്നും
ഇപ്പോള്‍ ഒരേ സ്വരമാണ് മലയാളി കേള്‍ക്കുന്നത്.
കെ.സുരേന്ദ്രനും കൊടിയേരി ബാലകൃഷ്ണനും
ഒരേ ആശയമാണ് സംസാരിക്കുന്നത്.

ബി.ജെ.പിയുടെ ബി ടീമാകാനല്ല
മറിച്ച് സംഘ് മനസ്സിനെ തൃപ്തിപ്പെടുത്തുന്ന
എ ടീമാകാനാണ് കേരളത്തില്‍ സി.പി.ഐ.എമ്മിന്റെ ശ്രമം. ജമാഅത്തെ ഇസ്ലാമിയെ പൈശാചികവല്‍ക്കരിച്ച് പ്രതിപക്ഷ സംഘടനകളോട് ചേര്‍ത്തുകെട്ടി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീചമായ നീക്കം ഇതിന്റെ ഭാഗമാണ്.
ഇപ്പോള്‍ കേരളത്തിന്റെ സാഹോദര്യവും
സൗഹൃദവും സഹവര്‍ത്തിത്വവുമെല്ലാം തകര്‍ക്കുന്നത് സി.പി.ഐ.എം രാഷ്ട്രീയമാണ്. അതിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍
സംഘപരിവാര്‍ രാഷ്ട്രീയം മാത്രമാണ്.

ബംഗാളിലും ത്രിപുരയിലും പയറ്റിപൊളിഞ്ഞ
ഇരിക്കുംകൊമ്പ് മുറിക്കുന്ന ഈ തീക്കളി സി.പി.ഐ.എം അവസാനിപ്പിക്കണം. അതല്ല,നിങ്ങളുടെ ജമാഅത്തെ ഇസ്ലാമി വിമര്‍ശനം ആത്മാര്‍ഥമാണെങ്കില്‍
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും
എന്നും നടത്തിക്കൊണ്ടിരിക്കുന്ന സായാഹ്ന വിടുവായത്തം അവസാനിപ്പിച്ച് ആരോഗ്യകരമായ
തുറന്ന സംസാരത്തിന് തയ്യാറാകണം.
ലീഗ് ശരീരത്തിലും
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ശരീരത്തിലും
കേരളത്തിലെ മുഴുവന്‍ ജനകീയ സമരങ്ങളിലും ‘തന്ത്രപര’മായി കയറിക്കൂടാനുള
അപാര സിദ്ധിയുള്ള
ഈ പ്രസ്ഥാനത്തിന്
അത്തരമൊരു സംസാരവും സംവാദവും
സന്തോഷമല്ലാതെ മറ്റെന്താണ് പകരം നല്‍കുക?

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGGHLIGHTS: Jamaat-e-Islami assistant Ameer P Mujeeb Rahman said that it was the politics of the CPIM that was destroying the brotherhood, friendship and co-operation in Kerala. 

We use cookies to give you the best possible experience. Learn more