| Wednesday, 1st September 2021, 8:08 pm

തകര്‍ന്നുവീഴാന്‍ അനുവദിക്കാതെ, വരും തലമുറയ്ക്ക് വേണ്ടിയാണ് നവീകരിച്ചത്; ജാലിയന്‍ വാലാബാഗ് നവീകരണത്തില്‍ കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യസമര സ്മാരകങ്ങളിലൊന്നായ ജാലിയന്‍ വാലാബാഗ് സ്മാരകം മോദി സര്‍ക്കാര്‍ പുതുക്കിപ്പണിതതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെ പ്രതികരണവുമായി സാംസ്‌കാരിക മന്ത്രാലയം.

വരുംതലുമുറയ്ക്കുവേണ്ടിയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജാലിയന്‍ വാലാബാഗ് സ്മാരകം നവീകരിച്ചതെന്നാണ് മന്ത്രാലയം പറയുന്നത്.

സ്മാരകത്തെ തകര്‍ന്നുവീഴാന്‍ അനുവദിക്കാതെ, അത് വരുംതലമുറയ്ക്കായി സംരക്ഷിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ സ്മാരകം നവീകരിച്ചതെന്നും രാജ്യത്തെ ലോക പൈതൃക സ്ഥലങ്ങള്‍ പുനര്‍നിര്‍മ്മിച്ച ഏജന്‍സിയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെന്നും മന്ത്രാലയം പറഞ്ഞു.

പഞ്ചാബിലെ അമൃത്സറില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നവീകരിച്ച ജാലിയന്‍ വാലാബാഗ് സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ലേസര്‍ ഷോയും ഹൈടെക് ഗാലറിയും മറ്റ് ആധുനിക നിര്‍മാണപ്രവര്‍ത്തനങ്ങളും സ്മാരകത്തിന്റെ പൈതൃകം നഷ്ടപ്പെടുത്തി എന്നാണ് വിമര്‍ശനമുയരുന്നത്.

സ്മാരകത്തിന്റെ ഭാഗമായ ഇടുങ്ങിയ ഒരു ഇടനാഴിയുടെ നവീകരണവും വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. നവീകരണത്തിന് മുന്‍പും ശേഷവും എന്ന് പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് ചരിത്രകാരനായ കിം.എ.വാഗ്നര്‍ പങ്കുവെച്ച ചിത്രത്തെ മുന്‍നിര്‍ത്തി ഒരുപാട് പേര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.

1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട റെജിനാള്‍ഡ് ഡയറിന്റെ പട്ടാളക്കാര്‍ ബാഗിലേക്ക് മാര്‍ച്ച് ചെയ്ത് എത്തിയത് ഈ ഇടനാഴിയിലൂടെയായിരുന്നു. പ്രതിഷേധിച്ചിരുന്ന ഇന്ത്യക്കാര്‍ പുറത്തേക്കിറങ്ങി രക്ഷപ്പെടാതിരിക്കാന്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ ഇടനാഴി അടക്കുകയായിരുന്നു.

നാനക്ഷഹി കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചരിത്രപ്രാധാന്യമുള്ള ഈ ഇടനാഴിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ നേതൃത്വത്തില്‍ ആധുനികരീതിയില്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്മാരകം കോര്‍പറേറ്റ്‌വല്‍ക്കരിക്കുകയാണ് ചെയ്തതെന്ന് നിരവധി ചരിത്രകാരന്മാരും വിമര്‍ശനമുയര്‍ത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Jallianwala Bagh complex restored with utmost respect: Culture Ministry

We use cookies to give you the best possible experience. Learn more