| Tuesday, 24th September 2019, 10:37 am

പുതിയ പേരില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന; മസൂദ് അസറിന് പകരം സഹോദരന്‍ തലപ്പത്ത്; പേരുമാറ്റം ലോകശ്രദ്ധ തിരിക്കാനാണെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടത്തിയ പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പുതിയ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്.

ബാലക്കോട്ടിലെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണവും ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതും ഈ സംഘടന പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മേഖലയില്‍ ഭീകരക്യാമ്പുകള്‍ തിരിച്ചു വന്നതായി ഇന്ത്യന്‍ സൈനിക തലവന്‍ ബിപിന്‍ റാവത്ത് പി.ടി.ഐ യോട് പറഞ്ഞു. ആഗോള നിരീക്ഷണങ്ങളില്‍ നിന്നും ഒഴിവാകാനാണ് പുതിയ പേരില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മജ്‌ലിസ് വുരാസ ഇ ഷഹുദാ ജമ്മു വാ കശ്മീര്‍ എന്നാണ് പുതിയ പേര്.ജമ്മുകശ്മീരിലെ രക്തസാക്ഷികളുടെ പിന്തുടര്‍ച്ചക്കാരുടെ സംഗമം എന്നാണ് ഈ പേര് അര്‍ഥമാക്കുന്നത്. പേരു മാറ്റിയ ഗ്രൂപ്പിന് പഴയ ജെയ്ഷയുടെ പതാകയിലെ അല്‍ ഇസ്ലാം എന്നെഴുതിയത് മാറ്റി അല്‍ ജിഹാദ് എന്നാക്കിയിട്ടുണ്ട്.

ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ അസുഖബാധിതനായതിനാല്‍ ഇദ്ദേഹത്തിന്റെ ഇളയ സഹോദരനാണ് ഇപ്പോള്‍ ഭീകരസംഘടനയുടെ തലപ്പത്തുള്ളത്. ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസര്‍ ഭവലാപൂരില്‍ ആണ് ഇപ്പോഴുള്ളത്.
ബാലക്കോട്ട് ക്യാമ്പില്‍ 40 ഭീകരര്‍ക്ക് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പരിശീലനം നല്‍കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഫെബ്രുവരി 14 ന് നടത്തിയ ചാവേറാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരായിരുന്നു കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയായി ഫെബ്രുവരി 17ാം തിയ്യതി ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ ജെയ്‌ഷെ താവളം ആക്രമിച്ചിട്ടുണ്ടായിരുന്നു.

ഭീകരാക്രമണത്തെതുടര്‍ന്ന് ജെയഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി യു.എന്‍ പ്രഖ്യാപിച്ചിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ് ഒരു മാസത്തിന് ശേഷമാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തിരിച്ചു വരവ്.  ഇത് ഇന്ത്യയെ ആക്രമിക്കാനാണ് എന്നാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more