Advertisement
Daily News
മസൂദ് അസ്ഹര്‍ പാകിസ്ഥാന്റെ സംരക്ഷിത തടങ്കലില്‍: സര്‍താജ് അസീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Feb 23, 02:43 am
Tuesday, 23rd February 2016, 8:13 am

masood

ഇസ്‌ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ജനുവരി 14 മുതല്‍ തങ്ങളുടെ സംരക്ഷിത തടങ്കലിലാണെന്ന് നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. പഠാന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായ അസ്ഹര്‍ എവിടെയാണെന്നത് സംബന്ധിച്ച്  ഇതാദ്യമായാണ് പാകിസ്ഥാന്‍ ഔദ്യോഗികമായി പ്രതികരിക്കുന്നത്. അസ്ഹര്‍ അഫ്ഗാനിലേക്ക് കടന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

അതേ സമയം സെക്രട്ടറി തല ചര്‍ച്ചകള്‍ക്കുള്ള തിയ്യതി നിശ്ചയിക്കേണ്ടത് ഇന്ത്യയാണെന്ന് സര്‍താജ് അസീസ് പറഞ്ഞു. പഠാന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ പാകിസ്ഥാനില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം മാര്‍ച്ചില്‍ ഇന്ത്യയിലെത്തുമെന്നും അസീസ് പറഞ്ഞു. അസദിനെതിരെ തെളിവുകള്‍ ലഭിച്ചാലുടന്‍ നടപടിയെടുക്കും. പഠാന്‍കോട്ടിലെ ആക്രമണവുമായി ബന്ധപ്പെട്ടവര്‍ എന്നു സംശയിക്കുന്നവരുടെ ഫോണ്‍നമ്പര്‍ പാകിസ്ഥാനിലെ ഭഹാവല്‍പൂരിലുള്ള ഭീകര സംഘടനയുടെ ആസ്ഥാനത്ത് നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അസീസ് പറഞ്ഞു.

ജെയ്‌ഷെ മുഹമ്മദിന്റെ പല കേന്ദ്രങ്ങളും റെയിഡ് നടത്തി പൂട്ടിച്ചതായും സര്‍താജ് അസീസ് പറഞ്ഞു. അന്വേഷണ സംഘത്തിന് ഇന്ത്യ സനന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും അസീസ് പറഞ്ഞു. മസൂദ് അസറിന്റെ പേര് ചേര്‍ക്കാതെ ഫെബ്രുവരി 18നാണ് പഠാന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.