| Friday, 29th September 2023, 11:15 pm

മോദിയുടെ 'വ്യവസ്ഥാപിതമായ മായ്ച്ചുകളയലില്‍' മറ്റൊരു മഹത്തായ ഘടന അപ്രത്യക്ഷമാകും: ജയ്‌റാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യവസ്ഥാപിതമായ മായ്ച്ചുകളയല്‍ ക്യാമ്പയ്‌നിന്റെ ഭാഗമായി മറ്റൊരു മഹത്തായ ഘടന കൂടി നഷ്ടപ്പെടുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിക്ക് കീഴില്‍ ദേശീയ മ്യൂസിയം ഒഴിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ മ്യൂസിയം കെട്ടിടത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച ജയറാം രമേഷ്, രാജ്യത്തിന് നഷ്ടമാകുന്നത് ഒരു മഹത്തായ ഘടന മാത്രമല്ല, അതിന്റെ സമീപകാല ചരിത്രം കൂടിയാണെന്നും പറഞ്ഞു. എക്‌സ് പ്ലാറ്റിഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആധുനികവും പരമ്പരാഗതവും സമന്വയിപ്പിക്കുന്ന മറ്റൊരു ഗംഭീരമായ കെട്ടിടം ഈ വര്‍ഷാവസാനത്തോടെ അപ്രത്യക്ഷമാകും. ജി.ബി ദിയോലാലിക്കര്‍ രൂപകല്പന ചെയ്ത് 1960 ഡിസംബറില്‍ ഉദ്ഘാടനം ചെയ്ത ദേശീയ മ്യൂസിയം പൊളിക്കുകയാണ്. അദ്ദേഹം രൂപകല്‍പ്പന ചെയ്ത സുപ്രീം കോടതിയുടെ പ്രധാന ബ്ലോക്ക് നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

2023ന്റെ അവസാനത്തോടെ ദേശീയ മ്യൂസിയം ഒഴിപ്പിക്കുമെന്ന് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. 2.10 ലക്ഷത്തിലധികം പുരാവസ്തുക്കളുടെ ശേഖരത്തിന്റെ ഏകദേശം 10 ശതമാനവും ഈ മ്യൂസിയത്തിലാണ്. 2024 മാര്‍ച്ച മാസത്തോടെ കെട്ടിടം പൊളിക്കും.

Content Highlights: Jairam Ramesh criticizes over Modi’s systematic erasure campaign

We use cookies to give you the best possible experience. Learn more