| Thursday, 25th August 2022, 1:03 pm

'ആര്‍.എസ്.എസുകാരെ ചൂരല്‍ കസേരകൊണ്ട് നേരിട്ട അച്ഛനാണ് എന്റെ ഹീറോ'; ഓര്‍മയില്‍ ചോരചിതറിയ ദിവസമാണിന്ന്: ജെയ്ന്‍ രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തിരുവോണ ദിവസം സി.പി.ഐ.എം നേതാവ് പി. ജയരാജന് നേരെയുണ്ടായ ആര്‍.എസ്.എസ് വധശ്രമത്തെ കുറിച്ചുള്ള കുറിപ്പുമായി മകന്‍ ജെയ്ന്‍ രാജ്.

കൊല്ലണമെന്ന ഉദേശത്തോടെ വീട്ടിലേക്ക് വന്ന ആര്‍.എസ്.എസുകാരെ കളരി അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ ചൂരല്‍ കസേര കൊണ്ട് നേരിട്ട അച്ഛനാണ് തന്റെ ഹീറോയെന്ന് ജെയ്ന്‍ രാജ് പറഞ്ഞു.

ബന്ധുവീട്ടിലായിരിക്കുമ്പോഴാണ് താനും അനിയനും ആക്രമണ വിവരം അറിയുന്നതെന്നും രണ്ട് ദിവസം കഴിഞ്ഞാണ് കിഴക്കേ കതിരൂരിലെ വീട്ടിലേക്ക് എത്തിയതെന്നും ജെയ്ന്‍ രാജ് പറഞ്ഞു.

ഞങ്ങളുടെ ജീവനും ജീവിതവും മാറ്റിമറിച്ചത് സംഘപരിവാറിന്റെ ഒരൊറ്റ തീരുമാനം ആയിരുന്നെന്നും, ജയരാജന്‍ ഇനി ഓണം ഉണ്ണണ്ട എന്നുള്ള തീരുമാനമാണ് അവര്‍ എടുത്തതെന്നും, അന്നവര്‍ക്ക് ഒരു മിനിറ്റ് കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍ ചിത്രവും ചരിത്രവും മറ്റൊന്ന് ആയേനെയെന്നും ജെയ്ന്‍ രാജ് ഓര്‍ത്തെടുക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എല്ലാ ഓണവും ആഗസ്റ്റ് മാസത്തിലെ അവസാന ദിവസങ്ങളും ഓര്‍മകളുടെ കുത്തൊഴുക്കായാണ് പുലരുന്നത്.
ഓര്‍മകളിലെ പഴയ ആ ഓണം ഞാനും അനിയനും കോഴിക്കോട് സതിയമ്മയുടെ വീട്ടില്‍ ആയിരുന്നു. കുട്ടികാലത്തെ ഓണം അവധി അങ്ങനെ ആണല്ലോ. എല്ലാ സന്തോഷങ്ങള്‍ക്കും മേലെ അന്ന് വൈകുന്നേരം 5:30ന് സതിയമ്മയുടെ വീട്ടിലെ ലാന്റ് ഫോണില്‍ ഒരു കോള്‍ വന്നു. ആ കോള്‍ വന്നതും സതിയമ്മയുടെ വാക്കുകള്‍ ഇടറുന്നതും. കൈകള്‍ വിറക്കുന്നതും. ഞാന്‍ കണ്ടു.

പിന്നീട് സതിയമ്മ ഞങ്ങളുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു മുറിഞ്ഞു വീഴുന്ന വാക്കുകളില്‍ കൂടി. വിറക്കുന്ന കൈകള്‍ കൊണ്ട് ആ സത്യം ഞങ്ങളോട് പറഞ്ഞു രായേട്ടനെ ആര്‍.എസ്.എസ് കാര്‍ വീട്ടില്‍ കയറി ചെയ്തു. പിന്നീട് എല്ലാം ഒരു ആന്തലോടെ ആണ് കേട്ടത്.

അച്ഛനെ കോഴിക്കോട് കൊണ്ട് പോയെന്നും പിന്നീട് അവിടെ നിന്നും എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ കൊണ്ട് പോകുന്നു എന്നും ഒക്കെ..
പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് കിഴക്കേ കതിരൂരിലെ വീട്ടിലേക്ക് ഞാന്‍ തിരിച്ചു വന്നത്. വീടിന്റെ മുന്‍ വശത്ത് ബോംബ് വീണു പിളര്‍ന്ന പാടുകള്‍.. ചുമരില്‍ പറ്റി പിടിച്ച നാടന്‍ബോംബിന്റെ ചാക്ക് നൂലുകള്‍. വീട്ടിന്റെ ഉളില്‍ വെട്ടുകൊണ്ട് പിളര്‍ന്നു കിടക്കുന്ന അച്ഛന്റെ ചൂരല്‍ കസേര.. നെടുകെ പിളര്‍ന്നു കിടക്കുന്ന ടി.വി. നമ്മള്‍ നമ്മുടേതെന്ന് വിശ്വസിച്ചു നില്‍ക്കുന്നയിടത്തു നമ്മുടേതായി ഒന്നും ഇല്ലാത്ത അവസ്ഥ. അമ്മയോളം പ്രിയപ്പെട്ട അച്ഛനും ഇല്ല.. അച്ഛന് എന്തു സംഭവിച്ചു എന്നുള്ള ചിന്ത..

അന്ന് ആര്‍.എസ്.എസ് ചെയ്തത് ഞങ്ങളുടെ കിഴക്കേ കതിരൂരിലെ വീട്ടില്‍ നിന്നും 800 മീറ്റര്‍ അകലെയുള്ള ശ്രീ കൂര്‍മ്പ ഭഗവതി കാവിലേക്ക് നാട്ടുകാരുടെ ശ്രദ്ധ തിരിക്കുവാനായി ബോംബ് എറിയുക ആയിരുന്നു.. അന്ന് പത്തോളം പേര് ഉള്‍പ്പെടുന്ന സംഘം ബോംബ് എറിഞ്ഞു ഭീതിപരത്തി.. ആ സ്‌ഫോടന ശബ്ദം കേട്ട് സഖാക്കള്‍ അങ്ങോട്ട് നീങ്ങിയ സമയം നോക്കിയാണ് മുപ്പത്തോളം പേരടങ്ങുന്ന മറ്റൊരു സംഘം വീട്ടിലേക്ക് ഇരച്ചുകയറിയത്.
തുടരെ തുടരെയുള്ള സ്‌ഫോടനശബ്ദം കേട്ട് വീട്ടില്‍നിന്നും പുറത്തിറങ്ങിനിന്ന അച്ഛന്‍ കാണുന്നതും വാളും ബോംബും കൊണ്ട് കയറിവരുന്ന ആര്‍.എസ്.എസ് കൊലയാളി സംഘത്തെ ആയിരുന്നു.

വീട്ടില്‍ കയറി വാതില്‍ അടക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഓടിക്കയറിയ അക്രമികള്‍ വടിവാള്‍ വാതിലില്‍ തിരുകി കയറ്റി ആ ശ്രമം തടഞ്ഞു. അന്ന് നാല് പേരാണ് വീട്ടില്‍ കയറി വെട്ടിയത്. കൈ മഴുവും വടിവാളും ഉപയോഗിച്ചു തുടരെ തുടരെ വെട്ടുകള്‍.. കയ്യില്‍ കിട്ടിയ ചൂരല്‍ കസേരയും മനോധൈര്യവും ഉപയോഗിച്ച് വെട്ടുകള്‍ നേരിട്ടത് കൊണ്ട് ജീവന്‍ ബാക്കിയായി.. അന്നവര്‍ക്ക് ഒരു മിനിറ്റ് കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍ ചിത്രവും ചരിത്രവും മറ്റൊന്ന് ആയേനെ.

അത് വരെ അച്ഛന്‍ കാണിച്ച സ്‌നേഹം പിന്നീട് അങ്ങോട്ടായി, ചലന ശേഷി നഷ്ടപെട്ട വലതു കൈക്ക് പകരമായി. ചോറ് വാരി കൊടുക്കുന്നത് മുതല്‍ നഖം വെട്ടി കൊടുക്കുക കുപ്പായം ഇടുമ്പോള്‍ ബട്ടണ്‍ ഇട്ടുകൊടുക്കുക. പൊങ്ങി നിന്ന മീശയിലെ നരച്ച രോമങ്ങള്‍ വെട്ടിയൊതുക്കി കൊടുക്കുക. ഒക്കെയായി അച്ഛനോട് ചേര്‍ന്ന് നിന്നു.

അച്ഛന്‍ എന്ന വലിയ തണലിനെ ഓര്‍ക്കുമ്പോള്‍ ഒരുപാട് ഓര്‍മകള്‍ ഉണ്ട്. ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതും. ഓര്‍മകളില്‍ നിലനില്‍ക്കുന്നതുമായ ഒരുപാട്.. അന്ന് ഞാന്‍ രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം.. ഏതോ ഒരു പ്രശ്‌നത്തില്‍പെട്ട ഒരാള്‍ക്ക് അച്ഛന്‍ എന്തോ സഹായം ചെയ്തു. പിറ്റേ ദിവസം അയാള്‍ രണ്ടും കൈയ്യില്‍ ബേക്കറി സാധനങ്ങളുമൊക്കെയായി വീട്ടിലേക്ക് വന്നു. കാലത്ത് ഇന്നുള്ളത് പോലെ വീടുകളില്‍ ബേക്കറി സാധനങ്ങള്‍ വാങ്ങലുകള്‍ പതിവുള്ളതായിരുന്നില്ല. ബേക്കറി സാധനങ്ങള്‍ ഇപ്പോ കിട്ടുമെന്ന് ധാരണയില്‍ ഞാനും അനിയനും വീടിന്റെ പടിയില്‍ നിന്ന് കവറിലേക്ക് അയാളെ തന്നെ നോക്കുന്നു. അത് ഇവിടെ വേണ്ടെന്ന് പറഞ്ഞ് അച്ഛന്‍ അയാളെ തിരിച്ചയച്ചു.

അന്ന് അച്ഛനോട് തോന്നിയ ദേഷ്യം ചില്ലറയായിരുന്നില്ല.. ആ അച്ഛനെ കുറിച്ച് ഇന്നോര്‍ക്കുമ്പോള്‍ അഭിമാനവും. പത്ത് മുപ്പത് കൊല്ലങ്ങള്‍ക്കിപ്പുറം അന്ന് ബേക്കറി സാധനങ്ങളുമായി വന്ന ആളിന്റെ മുഖം ഓര്‍മയില്ലെങ്കിലും, രൂപം നന്നായി ഓര്‍ക്കുന്നുണ്ട് ഞാന്‍..
വെളുത്ത് മുടി ഇല്ലാത്ത നീളം കുറഞ്ഞ ഒരു മനുഷ്യന്‍.

അന്ന് അച്ഛന് ഡ്രൈവിങ് ഒരുപാട് ഇഷ്ടമായിരുന്നു അച്ഛന്റെ സുഹൃത്തിന്റെ കാറില്‍ ഞങ്ങളെ കൂട്ടി പോകുമായിരുന്നു. രണ്ടു കൈ കൊണ്ടും താളം പിടിച്ചു അച്ഛന്റെ ഡ്രൈവിംഗ് കുറച്ചു കാലം ആണെങ്കിലും ഞങ്ങള്‍ ആസ്വദിച്ചിരുന്നു. കമ്മ്യുണിസ്റ്റ് ആയതു കൊണ്ട് ചില ജീവിതങ്ങള്‍ അനുഭവിക്കാന്‍ മാത്രം ബാധ്യസ്ഥര്‍ ആണല്ലോ.

ഞങ്ങളെ ജീവനെയും ജീവിതവും മാറ്റി മറിച്ചത് സംഘപരിവാറിന്റെ ഒരൊറ്റ തീരുമാനം ആയിരുന്നല്ലോ, ജയരാജന്‍ ഇനി ഓണം ഉണ്ണണ്ട എന്നുള്ള തീരുമാനം. ആ തീരുമാനവുമായി കൈമഴുവും വടിവാളുമായി വന്ന നാല് പേരെ കളരിയഭ്യാസിയുടെ മെയ്‌വഴക്കത്തോടെ വെറുമൊരു ചൂരല്‍ കസേര കൊണ്ട് നേരിട്ട അച്ഛന്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ ഹീറോ.
ഇന്ന് ആ ദിവസമാണ് ഓര്‍മയില്‍ ചോര ചിതറിയ ദിവസം.

Content Highlight: Jain Raj’s Facebook post about CPIM Leader P Jayarajan Murder Attempt

We use cookies to give you the best possible experience. Learn more