|

എനിക്ക് റോഷാക്കിന് അവാര്‍ഡ് കിട്ടിയപ്പോള്‍ ലാല്‍ ചേര്‍ത്തുപിടിച്ച് ചെവിയില്‍ ഒരു കാര്യം ചോദിച്ചു: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച നടനാണ് ജഗദീഷ്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം ഹാസ്യ താരമായി എത്തി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്.

ഈയിടെയായി മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി സീരിയസ് റോളുകളും തനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തെളിയിക്കാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ചും നേര് (2023) സിനിമയെ കുറിച്ചും പറയുകയാണ് ജഗദീഷ്.

റോഷാക്കിലെ അഭിനയത്തിന് അവാര്‍ഡ് വാങ്ങി വന്ന താന്‍ മോഹന്‍ലാലിന്റെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം തന്നെ ചേര്‍ത്തു പിടിച്ചെന്നും ‘നേരിന്റെ വിളി വന്നോ?’ എന്ന് ചെവിയില്‍ ചോദിച്ചെന്നും ജഗദീഷ് പറയുന്നു.

താന്‍ ആകാംക്ഷയോടെ നോക്കിയപ്പോള്‍ ‘ഇതുപോലെ മിന്നിക്കാന്‍ പറ്റിയ ക്യാരക്ടര്‍ റോളാണ്’ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലാല്‍ മറ്റൊരു രീതിയിലാണ് നമ്മളോട് ഇടപെടുന്നത്. ഒരു അവാര്‍ഡ് ചടങ്ങില്‍ എനിക്കൊപ്പം ലാലും ഉണ്ടായിരുന്നു. റോഷാക്കിലെ അഭിനയത്തിനായിരുന്നു അന്ന് എനിക്ക് അവാര്‍ഡ് ലഭിച്ചത്. അന്ന് ഞാന്‍ ലാലിന്റെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം എന്നെ ചേര്‍ത്തു പിടിച്ചു.

‘നേരിന്റെ വിളി വന്നോ?’ എന്ന് ചെവിയില്‍ ചോദിച്ചു. ഞാന്‍ അത് കേട്ടതും ആകാംക്ഷയോടെ ലാലിനെ നോക്കി. ‘ഇതുപോലെ മിന്നിക്കാന്‍ പറ്റിയ ക്യാരക്ടര്‍ റോളാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നിട്ട് ലാല്‍ സ്‌നേഹത്തോടെ എന്റെ പുറത്തുതട്ടി.

അങ്ങനെയാണ് ഞാന്‍ ജീത്തു ജോസഫിന്റെ നേര് എന്ന സിനിമയില്‍ മുഹമ്മദ് എന്ന കഥാപാത്രം ചെയ്യുന്നത്. ആ സിനിമ ഇറങ്ങിക്കഴിഞ്ഞും പടത്തിന്റെ പ്രൊമോഷന്‍ സമയത്തുമെല്ലാം ലാല്‍ എന്നെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadish Talks About Mohanlal