| Wednesday, 28th August 2024, 2:16 pm

നിലപാടിന്റെ കാര്യം വരുമ്പോള്‍ മനസിലൊന്ന് പുറമെ വേറെയൊന്ന് എന്നത് പൃഥ്വിരാജിനില്ല: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന താരമാണ് പൃഥ്വിരാജ്. നിര്‍മാതാവെന്നനിലയിലും സംവിധായകന്‍ എന്ന നിലയിലും അദ്ദേഹം ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഈ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആടുജീവിതത്തിലെ അഭിനയത്തിലൂടെ അദ്ദേഹം നേടി.

പൃഥ്വിരാജിന്റെ ഏറ്റവും മികച്ച സ്വഭാവഗുണം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ നിലപാടുകള്‍ ആണെന്ന് പറയുകയാണ് ജഗദീഷ്. മനസിലൊന്ന് പുറമെ വേറൊന്ന് എന്ന ആറ്റിറ്റിയൂഡ് പൃഥ്വിരാജിനില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമയുടെ വിജയാഘോഷത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘പൃഥ്വിരാജിനെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് ഏറ്റവും സന്തോഷം തോന്നിയിട്ടുള്ള കാര്യമാണ് മുതിര്‍ന്നവര്‍ക്ക് മാക്‌സിമം ബഹുമാനവും സ്‌നേഹവുമെല്ലാം തരും അതോടൊപ്പം തന്നെ നിലപാടിന്റെ കാര്യം വരുമ്പോള്‍ മനസിലൊന്ന് പുറമെ വേറെയൊന്ന് എന്നത് പൃഥ്വിരാജിനില്ല. അദ്ദേഹത്തിന്റെ മനസിലുള്ളത് മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ കഴിയും.

അത് വളരെ മഹത്ക്കരമായ ഗുണമാണ്, അത് നിലനിര്‍ത്തുക. അദ്ദേഹത്തിന് ഇഷ്ട്ടപ്പെടാത്ത കാര്യമാണെങ്കില്‍ ആരുടെ മുഖത്ത് നോക്കിയും അദ്ദേഹമത് പറയും. അതിപ്പോള്‍ എന്നോടാണെങ്കിലും ബൈജുവിനോടാണെങ്കിലും ചേട്ടാ ഇതാണ് പ്രശ്‌നം എന്ന് പറയും. അതുകഴിഞ്ഞ് ആ ചേട്ടാ സുഖമല്ലേ എന്നൊക്കെ വന്ന് ചോദിക്കും. ആ ടൈപ്പ് വ്യക്തിയാണദ്ദേഹം,’ ജഗദീഷ് പറയുന്നു.

ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമയിലെ വേഷം താന്‍ ചോദിച്ചു വാങ്ങിയതാണെന്നും ജഗദീഷ് പറയുന്നു.

‘ഈ ചിത്രത്തിലേക്ക് ഞാന്‍ എങ്ങനെയാണ് വന്നതെന്ന് പറയാം. വിപിനോട് ഞാന്‍ അങ്ങോട്ട് ചോദിക്കുകയായിരുന്നു അടുത്ത പടത്തില്‍ എനിക്കൊരു വേഷം വേണമെന്ന്.

അതിന് ശേഷം വിപിന്‍ എന്റെ വീട്ടില്‍ വന്ന് ഈ സിനിമയുടെ കഥ പറഞ്ഞു. എന്നിട്ട് ചോദിച്ചു ഇതില്‍ മൂന്ന് അച്ഛന്മാരുണ്ട് അതില്‍ ഏത് വേണമെന്ന്. ഏത് ഞാന്‍ ചെയ്താലായിരിക്കും കൂടുതല്‍ നന്നാക്കുക എന്ന് തിരിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു അത് രാജുവിന്റെ അച്ഛന്റെ വേഷമായിരിക്കും. അങ്ങനെ ഞാന്‍ ഈ സിനിമയിലേക്ക് വന്നു,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talks About Attitude of Prithviraj Sukumaran

We use cookies to give you the best possible experience. Learn more