ജഗതി ചേട്ടൻ തിരക്കിലായപ്പോൾ ആ പ്രിയദർശൻ പടത്തിലെ മുഴുനീള വേഷം എനിക്ക് ലഭിച്ചു: ജഗദീഷ്
Entertainment
ജഗതി ചേട്ടൻ തിരക്കിലായപ്പോൾ ആ പ്രിയദർശൻ പടത്തിലെ മുഴുനീള വേഷം എനിക്ക് ലഭിച്ചു: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th August 2024, 9:39 am

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജഗദീഷ്. പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ജഗദീഷ് ഇന്നും മലയാള സിനിമയിൽ സജീവമാണ്.

പ്രിയദർശൻ സംവിധാനം ഓടരുതമാവ ആളറിയാം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. പ്രിയദർശനെയും നിർമാതാവ് സുരേഷ് കുമാറിനെയും പഠനക്കാലം മുതൽ അറിയാമെന്നും പൂച്ചയ്ക്കൊരു മൂക്കുത്തിയുടെ ഷൂട്ട്‌ നടക്കുമ്പോൾ താൻ അവരെ ചെന്ന് കണ്ടെന്നും ജഗദീഷ് പറയുന്നു.

ചിത്രത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാൽ അതിന് പകരം ചെറിയ വേഷം കിട്ടിയപ്പോൾ സങ്കടമായെന്നും ജഗദീഷ് പറഞ്ഞു. എന്നാൽ നടൻ ജഗതി ശ്രീകുമാർ മറ്റൊരു സിനിമയുടെ തിരക്കിലായതിനാൽ ആ വേഷം തനിക്ക് ലഭിച്ചെന്നും ജഗദീഷ് പറഞ്ഞു. വനിതാ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുച്ചയ്ക്ക് ഒരു മുക്കുത്തി എന്ന സിനിമ തിലക് ഹോട്ടലിൽ ഇരുന്ന് പ്രിയൻ എഴുതുകയാണ്. ഒരുപാട് കഥാപാത്രങ്ങളുണ്ട്. പ്രിയനെ ഒന്നു പോയി കാണൂ എന്നു സുരേഷ് പറഞ്ഞു. ഉച്ചയ്ക്കു ശേഷം പോകാമെന്നു പറഞ്ഞെങ്കിലും പോകാനൊരു മടി.

അതു കഴിഞ്ഞാണ് മൈ ഡിയർ കുട്ടിച്ചാത്തനിൽ അഭിനയിക്കുന്നത്. അതോടെ ആവേശമായി. ഞാൻ പ്രിയന്റെയും സുരേഷ് കുമാറിന്റെയും കൂടെക്കൂടി. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയുടെ എഴുത്തുനടക്കുന്നു. അതിനൊപ്പം സജീവമായി.

മൂന്നു പ്രധാന കഥാപാത്രങ്ങളുണ്ട്. അതിലൊരെണ്ണം എനിക്കു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉണ്ടായിരുന്നു. സിനിമയിൽ ആരൊക്കെ അഭിനയിക്കുന്നുണ്ടെന്ന് പ്രിയനും തിരക്കഥ എഴുതുന്ന ശ്രീനിവാസനും തുറന്നു പറയുന്നുമില്ല.

ഞാൻ ഇടയ്ക്ക് സുരേഷിനോടു സൂചിപ്പിക്കും, കുടുതൽ ദിവസം ലീവ് എടുക്കണമെങ്കിൽ ആദ്യമേ പറയണം,നല്ല വേഷമാണോ എന്നറിയാനുള്ള നമ്പരായിരുന്നു അത്. പക്ഷേ, സുരേഷ് അതിൽ വീണില്ല. ഒടുവിൽ അഭിനേതാക്ക ളെ നിശ്ചയിച്ചു. നെടുമുടി വേണുച്ചേട്ടനുപുറമേ ശ്രീനിവാസൻ, ജഗതി ചേട്ടൻ, മുകേഷ് പ്രധാന മുന്നു വേഷങ്ങളിൽ. എനിക്ക് മൂന്നു സീനുള്ള ഹിന്ദിമാഷിന്റെ റോൾ.

പ്രധാന വേഷമല്ലെന്നറിഞ്ഞതോടെ സങ്കടമായി. സുരേഷ് സമാധാനിപ്പിച്ചു. ആദ്യം കുഞ്ഞുവേഷങ്ങളിൽ അഭിനയിക്ക്. തൽക്കാലം മൂന്നു ദിവസം ലീവ് എടുക്ക്. അതോടെ ഞാൻ സ്‌ഥലം വിട്ടു. കോളജിൽ പോകാൻ തുടങ്ങി.

അന്ന് വീട്ടിൽ ഫോൺ ഇല്ല. അടുത്ത വീട്ടിലെ നമ്പരാണു കൊടുക്കുക. ഒരു ദിവസം അവിടേക്ക് കോൾ വന്നു. ഓടി ചെന്നപ്പോൾ സുരേഷ് കുമാറാണ്. മുപ്പത് ദിവസത്തെ ലീവിന് എഴുതി കൊടുത്തിട്ട് ഇങ്ങോട്ടു പോരു. താൻ ആണ് കോര. ജഗതിച്ചേട്ടൻ മറ്റേതോ സിനിമയിൽ തിരക്കിലായി. അതോടെയാണു കോര എന്നെ തേടി വന്നത്,’ജഗദീഷ് പറയുന്നു.

 

Content Highlight: Jagadheesh Talk About Oodaruthammava Aalariyam Movie