| Sunday, 8th September 2024, 1:27 pm

ആ നാഷണൽ അവാർഡ് വേണു ചേട്ടന് ലഭിക്കേണ്ടതായിരുന്നുവെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഴുപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടനാണ് നെടുമുടി വേണു. ഭരതൻ, ജോൺ എബ്രഹാം തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സൂപ്പർ താരങ്ങൾക്കൊപ്പവും ഇന്നത്തെ യുവ തലമുറയിലെ അഭിനേതാക്കൾക്കൊപ്പവും ഒരുപോലെ കെമിസ്ട്രി വർക്കായ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് നെടുമുടി വേണു.

ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലെ മേജർ നായർ, മുത്താരം കുന്ന് പി.ഒയിലെ കുട്ടൻ പിള്ള, ഹിസ് ഹൈനസ് അബ്ദുള്ളയിലെ മഹാരാജാവ് തുടങ്ങി വ്യത്യസ്ത കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

ദേശീയ, സംസ്ഥാന തലത്തിൽ പലവട്ടം അദ്ദേഹം അഭിനയത്തിന് പുരസ്‌കാരം നേടിയിട്ടുണ്ട്. എന്നാലും അർഹതപ്പെട്ടിട്ടും അദ്ദേഹത്തിന് നഷ്ടമായ ദേശീയ അവാർഡിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ജഗദീഷ്.

ഭരതൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയിലെ അഭിനയത്തിന് നെടുമുടി വേണു നാഷണൽ അവാർഡിന്റെ അവസാനം റൗണ്ട് വരെ ഉണ്ടായിരുന്നുവെന്നും അത് അദ്ദേഹത്തിന് അർഹിച്ച അവാർഡാണെന്നും ജഗദീഷ് പറയുന്നു. അമൃത ടി.വിയിലെ ഓർമയിൽ എന്നും എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേണു ചേട്ടന് ജസ്റ്റ്‌ മിസായ രണ്ട് നാഷണൽ അവാർഡുണ്ട്. ഒന്ന് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം. ആ സിനിമയിൽ അദ്ദേഹത്തിന് അവാർഡ് ജസ്റ്റ്‌ മിസാണ്. ലാസ്റ്റ് നിമിഷം വരെ അദ്ദേഹം റൗണ്ടിൽ ഉണ്ടായിരുന്നു.

പിന്നെ അത് നഷ്ടമായി. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ആ നാഷണൽ അവാർഡ് വേണു ചേട്ടനാണ് ലഭിക്കേണ്ടതെന്നാണ് എന്നാണ്. അതിലെ രാവുണി മാഷ്. അതുപോലെ മംഗളം നേരുന്നു എന്ന സിനിമയിലെ കഥാപാത്രം. അതൊക്കെ മറക്കാൻ പറ്റുമോ.

ഹിസ് ഹൈനസ് അബ്ദുള്ളയിൽ മികച്ച സഹനടനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. മാർഗം എന്ന ചിത്രത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ചു,’ജഗദീഷ് പറയുന്നു

Content Highlight: Jagadeesh Talk About National Awards Of Nedumudi Venu

We use cookies to give you the best possible experience. Learn more