എജ്ജാതി തിരിച്ചുവരവ്; 140 ദിവസങ്ങള്‍ക്ക് ശേഷം കളത്തിലിറങ്ങുന്നവന്റെ ഗർജനം
Football
എജ്ജാതി തിരിച്ചുവരവ്; 140 ദിവസങ്ങള്‍ക്ക് ശേഷം കളത്തിലിറങ്ങുന്നവന്റെ ഗർജനം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th January 2024, 9:16 am

ബുണ്ടസ്‌ലീഗയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന് തകര്‍പ്പന്‍ വിജയം. ഡാര്‍സ്റ്റാഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഡോര്‍ട്മുണ്ട് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഡോര്‍ട്മുണ്ടിനായി ഇംഗ്ലണ്ട് താരം ജെയ്ഡന്‍ സാഞ്ചോ നടത്തിയ മികച്ച പ്രകടനങ്ങളാണ് ഏറെ ശ്രദ്ധേയമായത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ലോണില്‍ തന്റെ പഴയ തട്ടകമായ ഡോര്‍ട്മുണ്ടില്‍ എത്തിയതിനു പിന്നാലെ ആദ്യ മത്സരത്തില്‍ തന്നെ പകരക്കാരനായി ഇറങ്ങി ഒരു അസിസ്റ്റ് നേടികൊണ്ട് മികച്ച പ്രകടനമാണ് സാഞ്ചോ കാഴ്ചവെച്ചത്.

മത്സരത്തിന്റെ 55 മിനിട്ടില്‍ ജിയോവാനി റെയ്‌നക്ക് പകരക്കാരനായാണ് സാഞ്ചോ കളത്തില്‍ ഇറങ്ങിയത്. താരം ഇറങ്ങി 22ാം മിനിട്ടുകള്‍ക്കുള്ളില്‍ ഒരു അസിസ്റ്റ് നല്‍കുകയും ചെയ്തു. 77ാം മിനിട്ടില്‍ ആര്‍ക്കോ റോയിസിന് ഗോള്‍ നേടാന്‍ വഴിയൊരുക്കിയായിരുന്നു സാഞ്ചോ മികച്ച പ്രകടനം നടത്തിയത്.

ഡാര്‍സ്റ്റാഡിന്റെ ഹോം ഗ്രൗണ്ടായ മെര്‍ക്ക് സ്റ്റേഡിയന്‍ ആം ബോളന്‍ഫാള്‍ട്ടര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 24ാം മിനിട്ടില്‍ ജര്‍മന്‍ താരം ജൂലിയന്‍ ബ്രാന്‍ഡിറ്റിലൂടെയാണ് ഡോര്‍ട്മുണ്ട് ഗോളടിമേളം തുടങ്ങിയത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മന്‍ വമ്പന്മാര്‍ മുന്നിട്ടുനിന്നു.

മത്സരത്തില്‍ രണ്ടാം പകുതിയില്‍ 77ാം മിനിട്ടില്‍ മാര്‍ക്കോ റൂയിസ് ഡോര്‍ട്മുണ്ടിനായി രണ്ടാം ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ ജര്‍മന്‍ യുവതാരം യുസഫ് മുകൗക്കോ മൂന്നാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും ജര്‍മന്‍ വമ്പന്മാര്‍ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ബുണ്ടസ്‌ലീഗയില്‍ 17 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും ആറു തോല്‍വിയും മൂന്ന് സമനിലയും അടക്കം 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബൊറൂസിയ ഡോര്‍ട്മുണ്ട്.

ബുണ്ടസ്‌ലീഗയില്‍ ജനുവരി 20ന് കോളനെതിരെയാണ് ഡോര്‍ട്മുണ്ടിന്റെ അടുത്ത മത്സരം. കോളന്റെ തട്ടകമായ റൈന്‍ എനര്‍ജി സ്റ്റേഡിയമാണ് വേദി.

Jadon Sancho back to Borussia Dortmund with great performance.