| Sunday, 14th March 2021, 1:56 pm

നീക്കങ്ങള്‍ പാളി ബി.ജെ.പി; അമിത് ഷായെ കാണാതെ യാക്കോബായ സഭ നേതാക്കള്‍ മടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യാക്കോബായ സഭയെ കൂടെ നിര്‍ത്താനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. മുന്‍ തെരഞ്ഞെടുപ്പുകളിലേത് പോലെ സമദൂര നിലപാട് തന്നെയായിരിക്കും സഭ സ്വീകരിക്കുകയെന്നും ബി.ജെ.പിയെ പിന്തുണക്കില്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

നേരത്തെ യാക്കോബായ സഭ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പള്ളിത്തര്‍ക്കത്തില്‍ ബി.ജെ.പി ഇടപെടാന്‍ തുടങ്ങിയതിന് പിന്നാലെയായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പള്ളി തര്‍ക്കത്തില്‍ കൃത്യമായ ഉറപ്പുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് യാക്കോബായ സഭ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ നാല് ബിഷപ്പുമാരാണ് ദില്ലിക്ക് പോയത്. പള്ളിതകര്‍ക്കത്തില്‍ അനുകൂലമായ തീരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യാക്കോബായ സംഘം. എന്നാല്‍ അത്തരത്തിലൊരു തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് നില്‍ക്കാതെ സംഘം മടങ്ങിയത്.

മാര്‍ച്ച് ആദ്യ വാരത്തില്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കണോയെന്ന വിഷയം യാക്കോബായ സഭ വര്‍ക്കിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. ഇത്തവണത്തെ സഭാ വിശ്വാസികളുടെ വോട്ട് സഭയ്ക്കുള്ളതായിരിക്കണം. സഭയുടെ നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയായിരിക്കണം. സഭയ്ക്ക് ഇനിയും പളളികള്‍ നഷ്ടപ്പെടരുതെന്നുമായിരുന്നു അന്ന് ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ആര്‍.എസ്.എസ് ചര്‍ച്ച നടത്തിയിരുന്നു. ഓര്‍ത്തഡോക്‌സ് ബിഷപ്പുമാര്‍ ആര്‍.എസ്.കാര്യാലയത്തില്‍ എത്തിയാണ് ചര്‍ച്ച നടത്തിയത്.

കേരളത്തിലെ രാഷ്ട്രീയം, പള്ളി തര്‍ക്കം തുടങ്ങിയ വിഷയങ്ങള്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കേരള വിജയയാത്രയുടെ ഭാഗമായി കെ.സുരേന്ദ്രന്‍ വിവിധ സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള മുന്നേറ്റം ഉണ്ടാക്കണമെന്ന് കേരള ബി.ജെ.പിക്ക് ദേശീയ നേതൃത്വം നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ബി.ജെ.പിയുടെ ഈ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു പള്ളി തര്‍ക്കത്തില്‍ കേന്ദ്രം ഇടപെട്ടത്. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Jacobite sabha will not support BJP

We use cookies to give you the best possible experience. Learn more