| Thursday, 19th May 2022, 2:49 pm

കെ.എസ്.ആര്‍.ടി.സിയും ശരിയാവും, ഇതുവരെ പറഞ്ഞതെല്ലാം ശരിയായില്ലെ ഇനി ഇതുകൂടിയല്ലെയുള്ളൂ: ഗണേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്നങ്ങള്‍ ശരിയാകാന്‍ ഗതാഗത വകുപ്പ് സി.പി.ഐ.എം ഏറ്റെടുക്കുന്നത് നന്നാവുമെന്ന് ഗണേഷ് കുമാര്‍ എം.എല്‍. എ. സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാവും ഇതുവരെ പറഞ്ഞതെല്ലാം ശരിയായില്ലെ, ഇനി കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്നമല്ലെ ശരിയാകാനുള്ളൂവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

താന്‍ മന്ത്രിയായിരുന്ന സമയത്ത് സര്‍ക്കാര്‍ സഹായം ഇല്ലാതെ ശമ്പളവും പെന്‍ഷനും കൊടുത്തു. ആവശ്യം ഇല്ലാത്ത ഓഫീസും അനുബന്ധ സ്ഥാപനങ്ങളും കെ.എസ്.ആര്‍.ടി.സി പൂട്ടണമെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. തനിക്ക് മന്ത്രിയാകാന്‍ ഒരു താല്‍പ്പര്യവും ഇല്ല എന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കെ.എസ്.ആര്‍.ടി.സിയില്‍ നാളെ മുതല്‍ ശമ്പളം കൊടുത്തു തുടങ്ങുമെന്ന് ഗാതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനായി 30 കോടി രൂപ സര്‍ക്കാര്‍ നല്‍കും.

മാനേജ്മെന്റിന് മാത്രമായ് ആവശ്യമുള്ള തുക സമാഹരിക്കാാന്‍ ആകില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇതിനായുള്ള അപേക്ഷ ഇന്ന് തന്നെ ധനവകുപ്പിന് നല്‍കും.

ശമ്പളം അനിശ്ചിതമായി വൈകുന്നതില്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടലാണ് പ്രശ്ന പരിഹാരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിന് കൂടുതല്‍ ചര്‍ച്ച വേണമെന്നുംസുഷീല്‍ ഖന്ന റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ എടുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

പുതിയ സാഹചര്യങ്ങള്‍ മനസ്സിലാക്കി ജീവനക്കാര്‍ അനുഭാവ പൂര്‍ണമായ സമീപനം എടുക്കണമെന്നും ശമ്പള കാര്യത്തിനൊപ്പം മന്ത്രി ഓര്‍മിപ്പിച്ചു.

നേരത്തേ നല്‍കിയ 30 കോടിക്ക് പുറമെയാണ് 30 കോടി രൂപ കൂടി സര്‍ക്കാര്‍ നല്‍കുന്നത്. അതിനായി ഇന്ന് തന്നെ ഔദ്യോഗികമായി അപേക്ഷ നല്‍കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

ഈ മാസം കിട്ടിയ സര്‍ക്കാര്‍ സഹായം കഴിഞ്ഞ മാസം ശമ്പളം നല്‍കാനായി എടുത്ത ഓവര്‍ ഡ്രാഫ്റ്റിലേക്ക് തിരിച്ചടച്ചിരുന്നു.

സര്‍ക്കാരില്‍ നിന്ന് 30 കോടി രൂപ കൂടി കിട്ടിയാല്‍ വീണ്ടും 30 കോടി രൂപ ഓവര്‍ഡ്രാഫ്റ്റ് എടുക്കാനാണ് മാനേജ്മെന്റ് ആലോചന. ബാക്കി 12 കോടി രൂപയോളം മറ്റ് സാമ്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.

Content Highlights: It would be better for the CPI (M) to take over the transport department

We use cookies to give you the best possible experience. Learn more