| Friday, 22nd April 2022, 7:57 am

രജനീകാന്തിനെയും ഇളയരാജയെയും രാജ്യസഭയിലേക്ക് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ രാജ്യസഭയിലേക്ക് തമിഴ്നാട്ടില്‍നിന്ന് നാമനിര്‍ദേശം ചെയ്യാന്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കലാരംഗത്തുനിന്നുള്ളവര്‍ എന്ന നിലയിലാണ് രജനിയെ പരിഗണിക്കുന്നത്.

രജനിയെക്കൂടാതെ സംഗീതസംവിധായകന്‍ ഇളയരാജ, ബിസിനസുകാരനായ സോഹോ, കോര്‍പ്പറേഷന്‍ സി.ഇ.ഒ. ശ്രീധര്‍ വേമ്പു, ബി.ജെ.പി. നേതാവും നടിയുയുമായ ഖുശ്ബു തുടങ്ങിയവരുടെ പേരുകളും തമിഴ്‌നാട്ടില്‍ നിന്ന് പരിഗണിക്കുന്നുണ്ട്.

ഈ മാസം 24ന് രാജ്യസഭയിലെ കാലാവധി അവസാനിക്കുന്നവരില്‍ ഉള്‍പ്പെടുന്ന സുബ്രഹ്‌മണ്യന്‍ സ്വാമിക്കുപകരം തമിഴ്നാട്ടില്‍നിന്നുതന്നെ ഈ ലിസ്റ്റില്‍ നിന്ന് ഒരാളെ നാമനിര്‍ദേശം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നല്ലബന്ധം പുലര്‍ത്തുന്നയാളാണ് രജനീകാന്ത്. കശ്മീര്‍ വിഷയത്തില്‍ ഇരുവരെയും പരസ്യമായി രജനി പ്രശംസിച്ചിരുന്നു. മോദിയും ഷായും അര്‍ജുനനും കൃഷ്ണനുമാണെന്നായിരുന്നു രജനി പറഞ്ഞത്.

അതേസമയം, സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ഭാരതരത്‌ന നല്‍കണമെന്നും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നുമുള്ള ആവശ്യവുമായി ബി.ജെ.പി തമിഴ്‌നാട് ഘടകം രംഗത്തെത്തിയിരുന്നു.

ഡോ. ബി.ആര്‍. അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ഇളയരാജ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ പ്രതികരണം.

ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമന്‍സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും താരതമ്യം ചെയ്യുന്നത്.

സമൂഹത്തില്‍ അധഃസ്ഥിതവിഭാഗങ്ങളില്‍ നിന്ന് പ്രതിസന്ധികളോട് പോരാടിയാണ് മോദിയും അംബേദ്കറും വിജയിച്ചുവന്നത്. അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും പട്ടിണിയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കാന്‍ ഇരുവരും പ്രവൃത്തിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു.

മോദിയും അംബേദ്ക്കറും ഇന്ത്യക്ക് വേണ്ടി സ്വപ്നം കണ്ടു. ഇരുവരും പ്രായോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നുവെന്നും ഇളയരാജ പറഞ്ഞിരുന്നു.

അഫ്ഗാനില്‍ മസാര്‍ ഇ ഷെരീഫിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

CONTENT HIGHLIGHTS:  It is reported that Rajinikanth and Ilayaraja are being considered for the Rajya Sabha

We use cookies to give you the best possible experience. Learn more