| Wednesday, 21st April 2021, 7:47 am

വംശീയതയ്ക്കും അനീതിക്കുമെതിരായ ഒരു വലിയ പോരാട്ടത്തിന്റെ ഭാഗമാണിത്; ജോര്‍ജ് ഫ്‌ളോയിഡ് കേസിലെ വിധിയില്‍ പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കും സക്കര്‍ബര്‍ഗും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: അമേരിക്കയിലെ കറുത്തവംശജനായ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിയായ യു.എസ് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കുറ്റക്കാരനാണെന്ന കോടതി വിധിക്ക് പിന്തുണയുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്.

വിധിയുടെ പശ്ചാത്തലത്തില്‍ താന്‍ ജോര്‍ജ്ജ് ഫ്ളോയിഡിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അദ്ദേഹത്തെ അറിയുന്നവരെയും കുറിച്ച് ചിന്തിക്കുകയാണെന്നായിരുന്നു സക്കര്‍ബര്‍ഗ് പറഞ്ഞത്.

ഈ വിധി അവര്‍ക്ക് ഒരു പരിധിവരെ ആശ്വാസം പകരുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല ഫ്‌ളോയിഡിന്റെ കഥയറിഞ്ഞിട്ടും അദ്ദേഹത്തെ സഹായിക്കാന്‍ കഴിയാതിരുന്നവര്‍ക്കും ഈ വിധി ഈ വിധി ആശ്വാസകരമാകുമെന്നാണ് കരുതുന്നത്.

വംശീയതയ്ക്കും അനീതിക്കുമെതിരായ ഒരു വലിയ പോരാട്ടത്തിന്റെ ഭാഗമാണിതെന്ന് അറിഞ്ഞുകൊണ്ട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നെന്നും സക്കര്‍ ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു.

2020 മെയ് 25നാണ് ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ ഡെറക് ചൗവിന്‍ എന്ന പൊലീസുകാരന്‍ കഴുത്തില്‍ കാല്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ ചൗവിന്‍ കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച്ച വിധിച്ചിരുന്നു. ഇയാള്‍ക്കെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. ചൗവിന്റെ ശിക്ഷ എട്ടാഴ്ചയ്ക്കുള്ളില്‍ വിധിക്കുമെന്നും കോടതി അറിയിച്ചു. 75 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചൗവിനെതിരെ തെളിഞ്ഞത്.

ഫ്ളോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്. ടൗ താവോ, ജെ അലക്‌സാണ്ടര്‍ കുവെങ്, തോമസ് കെ ലെയ്ന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ഫ്ളോയിഡിനെ അറസ്റ്റ് ചെയ്തത്.

പ്രതിഷേധം ശക്തമായതോടെ ചൗവിനെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് കേസില്‍ അന്വേഷണം നടത്തിയത്. മൂന്നാഴ്ചത്തെ വിചാരണയ്ക്കുശേഷമാണ് വിധി പ്രഖ്യാപനമുണ്ടായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  It is part of a larger struggle against racism and injustice; Facebook and Zuckerberg announce support for George Floyd verdict

We use cookies to give you the best possible experience. Learn more