| Wednesday, 26th January 2022, 11:20 am

കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലയന്‍ ബഹുതിയായ പത്മഭൂഷണ്‍ സി.പി.ഐ.എം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ നിരസിച്ചതിനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

കേരളഭൂഷണും കേരളശ്രീയും വരുമ്പോള്‍ ആദ്യം ബുദ്ധദേവിനു തന്നെ നല്‍കണമെന്നുമെന്നും നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘നമ്മുടെ നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല. ബംഗാളിലെ പല കമ്യൂണിസ്റ്റുനേതാക്കളുടേയും പിതാമഹന്മാര്‍ പലരും ഉജ്ജ്വലരായ ദേശസ്‌നേഹികളായിരുന്നു.

ഭട്ടാചാര്യയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമായിരിക്കാം നടപ്പിലായത്. ഏതായാലും കേരളഭൂഷണും കേരളശ്രീയും വരുന്നുണ്ടല്ലോ. ആദ്യം ബുദ്ധദേവിനു തന്നെ ഇരിക്കട്ടെ,’ കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, പാര്‍ട്ടിയുമായി തീരുമാനിച്ചാണ് പുരസ്‌കാരം നിരസിക്കുന്നതെന്ന് ബുദ്ധദേവ് പറഞ്ഞിരുന്നത്. സീതാറം യെച്ചൂരിയാണ് ബുദ്ധദേവിന്റെ പ്രസ്താവന ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്.

‘പത്മ ഭൂഷണ്‍ പുരസ്‌കാരത്തെ പറ്റി എനിക്കൊന്നും അറിയില്ല. ആരും അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. അഥവാ എനിക്ക് പത്മഭൂഷണ്‍ സമ്മാനിച്ചിട്ടുണ്ടെങ്കില്‍ അത് സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു,’
എന്നായിരുന്നു ബുദ്ധദേവ് പറഞ്ഞിരുന്നത്.

ചൊവ്വാഴ്ചയായിരുന്നു റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
128 പേര്‍ക്കാണ് ഇത്തവണ പത്മപുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.

4 പേര്‍ക്കാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ സമ്മാനിക്കുന്നത്. 17 പേര്‍ക്ക് പത്മഭൂഷണും 107 പേര്‍ക്ക് പത്മശ്രീയും സമ്മാനിക്കും.

പുരസ്‌കാര ജേതാക്കളില്‍ 34 പേര്‍ സ്ത്രീകളും 10 പേര്‍ വിദേശികളുമാണ് (എന്‍.ആര്‍.ഐ, പി.ഐ.ഒ, ഒ.സി.ഐ). 13 പേര്‍ക്ക് മരണാനന്തര ബഹുമതിയായും പുരസ്‌കാരം സമര്‍പ്പിക്കും.

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പത്മവിഭൂഷണ്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായി. മരണാനന്തര ബഹുമതിയായാണ് റാവത്തിന് പത്മവിഭൂഷന്‍ സമര്‍പ്പിക്കുന്നത്.

റാവത്തിനെ കൂടാതെ പ്രഭ ആത്രെ, രാധേശ്യാം ഖെംക(മരണാനന്തരം), കല്യാണ്‍ സിങ് (മരണന്തരം) എന്നിവരും പത്മവിഭൂഷണ്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായി.

Content Highlights:  It is not surprising that those who are loyal to China boycott the Padma Awards: K. Surendran 

We use cookies to give you the best possible experience. Learn more