| Monday, 12th June 2023, 9:28 am

ഹനുമാന്‍ ജിയുടെ അടുത്തുള്ള സീറ്റിന് കൂടുതല്‍ പൈസ വേണ്ട, വ്യാജ പ്രചരണങ്ങളില്‍ വീഴരുത്: ആദിപുരുഷ് നിര്‍മാതാക്കള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഹനുമാനായി റിസര്‍വ് ചെയ്തിരിക്കുന്ന സീറ്റിന് സമീപത്തായുള്ള സീറ്റുകള്‍ക്ക് റേറ്റ് കൂടുതലാണെന്നത് വ്യാജ പ്രചരണമാണെന്ന് ആദിപുരുഷ് നിര്‍മാതാക്കള്‍. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്നും ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ടി സീരിസ് ട്വീറ്റ് ചെയ്തു.

‘ആദിപുരുഷ് ടിക്കറ്റ് നിരക്ക് സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹനുമാന്‍ ജിക്കായി നീക്കിവെച്ചിരിക്കുന്ന സീറ്റിന് അടുത്തുള്ള സീറ്റുകളുടെ നിരക്കില്‍ വ്യത്യാസമില്ലന്ന് വ്യക്തമാക്കുകയാണ്. തെറ്റായ വിവരങ്ങളില്‍ വീഴരുത്. ജയ് ശ്രീറാം,’ ടി സീരിസ് ട്വീറ്റ് ചെയ്തു.

നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹനുമാനായി ഒരു സീറ്റ് സമര്‍പ്പിക്കുമെന്ന് അറിയിച്ചത്. രാമായണം പ്രദര്‍ശിപ്പിക്കുന്നിടത്ത് ഹനുമാനും ഉണ്ടാവും എന്ന വിശ്വാസം കൊണ്ടാണ് ഒരു സീറ്റ് ഒഴിവാക്കിയിടുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രം കാണാന്‍ ഹനുമാന്‍ എത്തുമെന്നാണ് ആദിപുരുഷ് ടീം വിശ്വസിക്കുന്നത്.

ഈ വാര്‍ത്ത പുറത്ത് വന്നതോടെ ആദിപുരുഷിനെതിരെ വീണ്ടും ട്രോളുകളുയര്‍ന്നിരുന്നു. ഗദ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടോയെന്നും ഹനുമാന്‍ മരത്വാമല തിയേറ്ററിലേക്ക് കൊണ്ടു വരുമോയെന്നുമാണ് ട്രോളന്മാര്‍ ചോദിച്ചിരുന്നത്. ജാംബവാനും സുഗ്രീവനും സീറ്റ് വേണമെന്നും പത്ത് തലയുമായി രാവണന്‍ വന്നാല്‍ പിറകില്‍ ഇരുത്തണമെന്നും ട്രോളുകളുണ്ടായിരുന്നു.

ജൂണ് 16നാണ് ആദിപുരുഷ് റിലീസ് ചെയ്യുന്നത്. രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും എത്തുമ്പോള്‍ സീതയെ കൃതി സനനാണ് അവതരിപ്പിക്കുന്നത്.

ടീസര്‍ പുറത്തിറങ്ങിയപ്പോഴും വലിയ പരിഹാസവും ട്രോളുകളും ചിത്രം ഏറ്റുവാങ്ങിയിരുന്നു. വി.എഫ്.എക്‌സ് പരിതാപകരമാണെന്നും കൊച്ചു ടി.വിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നുമാണ് സോഷ്യല്‍ മീഡിയ ചോദിച്ചത്. തുടര്‍ന്ന് വി.എഫ്.എക്‌സില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ ട്രെയ്‌ലറും പാട്ടും പുറത്ത് വന്നിരുന്നു.

Content Highlight: it is a false information that the rates are higher for the seats near to the seat of Hanuman, says adipurush producer

We use cookies to give you the best possible experience. Learn more