| Wednesday, 17th July 2024, 2:19 pm

ബൈജൂസിനെ പാപ്പര്‍ കമ്പനിയായി പ്രഖ്യാപിക്കാന്‍ ട്രൈബ്യൂണല്‍ കോടതിയുടെ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എജ്യൂടെക് കമ്പനിയായ ബൈജൂസിനെ പാപ്പര്‍ കമ്പനിയായി പ്രഖ്യാപിക്കാന്‍ തീരുമാനം. ബെംഗളൂരുവിലെ ദേശീയ കമ്പനി കാര്യ ട്രൈബ്യൂണല്‍ ബൈജൂസ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാന്‍ ഉത്തരവിട്ടു. ബൈജൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും പാപ്പരായി പ്രഖ്യാപിക്കാനും കോടതി ഒരു പ്രതിനിധിയെ നിയോഗിച്ചു. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യഘട്ടം കൂടിയാണിത്.

ബി.സി.സി.ഐ നല്‍കിയ ഹരജിയിലാണ് കമ്പനിക്കെതിരായ നടപടി. സ്‌പോണ്‍സര്‍ഷിപ്പ് വകയില്‍ 158 കോടി രൂപ ബൈജൂസ് തരാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.സി.സി.ഐ ഹരജി നല്‍കിയത്.

ബൈജൂസിലെ നിക്ഷേപകരോടും ജീവനക്കാരോടും കിട്ടാനുള്ള പണത്തിന്റെ ക്ലെയിമുകള്‍ സമര്‍പ്പിക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസയം കോടതി നടപടിയില്‍ പ്രതികരിച്ച് ബൈജൂസ് രവീന്ദ്രന്‍ രംഗത്തെത്തി. ട്രൈബ്യൂണല്‍ ഉത്തരവിനെ മേല്‍ക്കോടതിയില്‍ നേരിടുമെന്നാണ് രവീന്ദ്രന്‍ പറഞ്ഞത്.

നേരത്തെ ബൈജു രവീന്ദ്രനെതിരെ ആപ്പിന്റെ നിക്ഷേപകര്‍ ലോ ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. ആപ്പിന്റെ നാല് നിക്ഷേപകര്‍ ചേര്‍ന്നാണ് കേസ് ഫയല്‍ ചെയ്തിരുന്നത്. എജ്യുടെക് സ്ഥാപനം നടത്താന്‍ ബൈജു രവീന്ദ്രന്‍ യോഗ്യനല്ലെന്ന് പ്രഖ്യാപിക്കണമെന്ന് പരാതിക്കാര്‍ ലോ ട്രൈബ്യൂണലിനോട് ആവശ്യപ്പെടുകയായിരുന്നു.

ബൈജു രവീന്ദ്രനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും കമ്പനിയുടെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിലെ നിക്ഷേപകരും ആവശ്യപ്പെട്ടിരുന്നു. ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ബൈജൂസ് ആപ്പിനുണ്ടായിരുന്നത്. 2011ലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ തുടക്കം.

Content Highlight: It has been decided to declare the edtech company Byju’s as a Bankrupt company

We use cookies to give you the best possible experience. Learn more