| Saturday, 7th September 2019, 7:38 am

ചന്ദ്രയാന്‍-2; വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാന്‍-2 സോഫ്റ്റ് ലാന്‍ഡിംഗ് എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെയെത്തിയ വിക്രം ലാന്‍ഡറില്‍ നിന്ന് പിന്നീട് സിഗ്നലുകള്‍ ലഭിച്ചില്ല. അവിടെ വച്ച് ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ഇസ്‌റോ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍ അറിയിച്ചു.

ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍ (ഇസ്ട്രാക്ക്)ല്‍ നിന്നാണ് ലാന്‍ഡറിനാവശ്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇവിടെയെത്തിയിരുന്നു.

ചന്ദ്രനില്‍നിന്നുള്ള ഏറ്റവുംകുറഞ്ഞ ദൂരമായ 35 കിലോമീറ്ററെത്തിയപ്പോള്‍ ഇറങ്ങുന്നതിനുള്ള കമാന്‍ഡ് നല്‍കി. പുലര്‍ച്ചെ 1.38ന് ചന്ദ്രോപരിതലത്തില്‍ നിന്ന് 30 കിലോമീറ്റര്‍ മുകളിലായിരുന്നു വിക്രം. പത്തു മിനുറ്റെടുത്ത് നേരത്തെ നിശ്ചയിച്ച പ്രകാരം ചന്ദ്രന് 7.4 കിലോമീറ്റര്‍ അടുത്തേക്ക് റഫ് ലാന്‍ഡിങ്ങിലൂടെ ലാന്‍ഡറിനെ താഴ്ത്തി.
ചരിഞ്ഞപാതയില്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡറിനെ കുത്തനെ ഇറക്കേണ്ട ഫൈന്‍ ലാന്‍ഡിങ് ഘട്ടമായിരുന്നു അടുത്തത്. പിന്നീട് വിക്രമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരും. നമ്മള്‍ വിജയം നേടുകതന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ ഡോ.കെ. ശിവനോടും സഹപ്രവര്‍ത്തകരോടും പറഞ്ഞു. ഇന്ന് രാവിലെ 8 മണിക്ക് പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഓ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാജ്യമൊട്ടാകെ തല്‍സമയ സംപ്രേക്ഷണം ഉണ്ടാവുമെന്നാണ് കരുതുന്നത്.

We use cookies to give you the best possible experience. Learn more