| Thursday, 23rd May 2024, 4:53 pm

ഗസയിലെ പള്ളിയില്‍ കയറി ഖുര്‍ആന്‍ കത്തിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ഇസ്രഈലി സൈനികന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: യുദ്ധത്തില്‍ തകര്‍ന്ന ഗസയിലെ ഒരു പള്ളിയില്‍ ഇസ്രഈല്‍ സൈനികന്‍ ഇസ്‌ലാം മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇസ്രഈല്‍ സൈനികന്‍ പള്ളിക്കകത്തുള്ള തീയിലേക്ക് ഖുര്‍ആന്‍ വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രഈൽ സൈനികന്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചതെന്ന് ഇസ്രഈലി മാധ്യമമായ കാന്‍ റിപ്പോര്‍ട്ട് ചെയ്തു.

ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇസ്രഈല്‍ സൈന്യം രംഗത്തെത്തി. സംഭവം തങ്ങള്‍ അന്വേഷിച്ച് വരികയാണെന്നാണ് ഇസ്രഈല്‍ സൈന്യം അറിയിച്ചത്. സൈനികന്റെ പെരുമാറ്റം തങ്ങളുടെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും ഐ.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

ഐ.ഡി.എഫ് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണെന്നും അത്തരം പെരുമാറ്റങ്ങള്‍ അപലപനീയമാണെന്നും ഐ.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന് വിശദീകരിക്കുമ്പോഴും ഗസയില്‍ ഇതിന് മുമ്പും ഇസ്രഈല്‍ സൈന്യം ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇസ്രഈല്‍ സൈനികന്‍ ഖുര്‍ആന്‍ വലിച്ച് കീറുന്നതിന്റെ ദൃശ്യമാണ് മാര്‍ച്ചില്‍ പുറത്തുവന്നത്.

ഇസ്രഈല്‍ ആക്രമണത്തില്‍ ഇതുവരെ 223 പള്ളികള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടന്നെും 289 പള്ളികള്‍ ഭാഗികമായി തകര്‍ക്കപ്പെട്ടെന്നും മാര്‍ച്ചില്‍ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ ഗസയിലെ അധികൃതര്‍ അറിയിച്ചിരുന്നു. ഗസയിലെ പഴക്കമുള്ള പള്ളികളാണ് ഇസ്രഈല്‍ സൈന്യം തകര്‍ത്തതില്‍ കൂടുതലും.

Content Highlight: Israeli soldier filmed burning Quran in Gaza

We use cookies to give you the best possible experience. Learn more