| Wednesday, 12th June 2024, 10:48 pm

'ഗസയില്‍ നിരപരാധികളായ പൗരന്മാരില്ല'; പ്രചരണവുമായി ഇസ്രഈലി സോഷ്യല്‍ മീഡിയ പേജുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയില്‍ നിരപരാധികളായ പൗരന്മാരില്ലെന്ന പ്രചരണവുമായി ഇസ്രഈലി സോഷ്യല്‍ മീഡിയ പേജുകള്‍. ഇസ്രഈലിന്റെ ഒരു ഔദ്യോഗിക പേജ് എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് പരാമര്‍ശം. ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് നടത്തിയ ആക്രമണത്തില്‍ സിവിലിയന്മാര്‍ക്ക് പങ്കാളിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ.

‘ഗസയില്‍ നിരപരാധികളായ ഫലസ്തീന്‍ പൗരന്മാരില്ല. ടെല്‍ അവീവിലെ ആക്രമണത്തിലും ആക്രമണത്തിനിടെ ഇസ്രഈലികളെ ബന്ദികളാക്കിയതിലും ഫലസ്തീനികള്‍ക്ക് പങ്കുണ്ട്,’ എന്നാണ് വീഡിയോയില്‍ പറയുന്നത്. ഒരു ചെറിയ മുറിയിലെ ആനയെ കുറിച്ച് അറിയാം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

ഇസ്രഈലിനെതിരെ ഹമാസിനോടൊപ്പം ഫലസ്തീന്‍ പൗരന്മാരും അണിനിരന്നു. ഫലസ്തീനികള്‍ ഇസ്രഈലികളെ അവരുടെ വീടുകളില്‍ തടവിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ ശക്തമായ ഭാഷയില്‍ അപലപിക്കണമെന്നും വീഡിയോയില്‍ പറയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഗസയിലെ സമ്പൂര്‍ണ വെടിനിര്‍ത്താലിനായി യു.എസ് മുന്നോട്ടുവെച്ച പ്രമേയം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. പ്രമേയത്തെ ഇസ്രഈലും ഹമാസും അനുകൂലിക്കുകയും ചെയ്തു. എന്നാല്‍ പ്രമേയത്തെ സംബന്ധിച്ച് ഹമാസ് ബുധനാഴ്ച ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ഇത് നിസാരമായ നിര്‍ദേശങ്ങളാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. പ്രമേയത്തിലെ വിടവുകള്‍ നികത്താന്‍ മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്ത്, ഖത്തര്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 37,202 ആയി വര്‍ധിച്ചതായി വ്യക്തമാകുന്നു. യു.എന്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചിട്ടും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മുന്നറിയിപ്പ് ഉണ്ടായിട്ടും ഇസ്രഈല്‍ ഗസയില്‍ ആക്രമണം തുടരുകയാണ്.

Content Highlight: Israeli social media pages with propaganda that there are no innocent civilians in Gaza

We use cookies to give you the best possible experience. Learn more