Advertisement
World News
ഗസയിലെ പ്രതിഷേധങ്ങളില്‍ ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ക്ക് വിലക്ക്; വിമര്‍ശനമുയര്‍ന്നതോടെ തീരുമാനം മാറ്റി ഇസ്രഈല്‍ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 22, 02:08 am
Tuesday, 22nd April 2025, 7:38 am

ജെറുസലേം: ഗസയിലെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങളില്‍ ഫലസ്തീന്‍ കുട്ടികളുടെ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇസ്രഈല്‍ പൊലീസ്. വ്യാഴാഴ്ച സ്റ്റാന്‍ഡിങ് ടുഗെദര്‍ എന്ന സംഘടന നടത്താനിരിക്കുന്ന പരിപാടിയിലാണ് പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പരിപാടിക്ക് മുന്നോടിയായി പ്രതിഷേധ റാലികളിലും മറ്റും ഉപയോഗിക്കാന്‍ പാടില്ലാത്ത ഘടകങ്ങളുടെ പട്ടിക ഇസ്രഈല്‍ പൊലീസ് പുറത്തുവിടുകയായിരുന്നു.

ഗസയില്‍ നിന്നുള്ള കുട്ടികളുടെ ചിത്രങ്ങള്‍, തടവുകാരെ പ്രതിനിധീകരിക്കുന്ന ഫോട്ടോകള്‍, വംശഹത്യ, വംശീയ ഉന്മൂലനം തുടങ്ങിയ വാക്കുകളുടെ ഉപയോഗം എന്നിവയ്ക്കാണ് പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഹാരെറ്റ്സിന് ലഭിച്ച പൊലീസ് കത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഇതോടെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സ്റ്റാന്‍ഡിങ് ടുഗെദര്‍ രംഗത്തെത്തി.

‘പ്രതിഷേധത്തെ പൊലീസ് രാഷ്ട്രീയവത്ക്കരിക്കുന്നു. യുദ്ധത്തെയും സര്‍ക്കാര്‍ നയത്തെയും കുറിച്ചുള്ള പൊതുജന വിമര്‍ശനത്തെ സെന്‍സര്‍ ചെയ്യാനാണ് അധികാരികള്‍ ശ്രമിക്കുന്നത്,’ സംഘടന പ്രതികരിച്ചു.

സംഭവം വിവാദമായതോടെ തീരുമാനത്തില്‍ നിന്ന് പൊലീസ് പിന്മാറിയതായി ടൈംസ് ഓഫ് ഇസ്രഈലിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. വിലക്ക് നേരിട്ടവയെ പട്ടികയില്‍ നിന്ന് ഒഴിവാക്കി പ്രതിഷേധ സംഘടനയ്ക്ക് പൊലീസില്‍ നിന്ന് പുതിയ നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം, ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങളില്‍ 51,000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 15,000ത്തിലധികം കുട്ടികളും ഉള്‍പ്പെടുന്നു.

അടുത്തിടെ കുട്ടികളെ സംബന്ധിച്ച് ഏറ്റവും മോശമായ വര്‍ഷം 2024 ആണെന്ന് യൂണിസെഫ് ചൂണ്ടിക്കാട്ടിയിരുന്നു. വാക്സിന്‍ ലഭ്യതയിലെ കുറവ്, പോഷകാഹാരക്കുറവ്, ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതയില്ലായ്മ, സമാധാനപരമായ അന്തരീക്ഷത്തിന്റെ അഭാവം തുടങ്ങിയവ കുട്ടികളുടെ ആരോഗ്യത്തെ ബാധിച്ചുവെന്നും യൂണിസെഫ് പ്രതികരിച്ചിരുന്നു.

യുദ്ധത്തിനിടയില്‍ വാക്‌സിന്‍ ലഭിക്കാതെ വന്നതോടെ ഗസയില്‍ 10 മാസം പ്രായമുള്ള കുഞ്ഞിന് പോളിയോ ബാധിച്ചിരുന്നു. 25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഗസയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് പോളിയോ ബാധിച്ച കുഞ്ഞ് തളര്‍ന്ന അവസ്ഥയിലേക്കും എത്തിയിരുന്നു.

ഗസയിലെ അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയാണ് പോളിയോ കൂടുതലായും ബാധിക്കുന്നത്. മരുന്നുകള്‍, ശുചിത്വ പരിപാലന ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ്, മലിന ജലം, സംസ്‌കരിക്കാത്ത മൃതദേഹങ്ങള്‍ എന്നിവയെല്ലാം രോഗവ്യാപന സാധ്യത കൂട്ടുകയായിരുന്നു.

നിലവില്‍ ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രഈല്‍ ആക്രമണം ശക്തമാക്കിയത് കുട്ടികളുടെ അതിജീവനത്തിന് കൂടുതല്‍ വെല്ലുവിളിയായിരിക്കുകയാണ്.

2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് പ്രത്യാക്രമണം നടത്തിയതിന് പിന്നാലെയാണ് ഗസക്കെതിരായ ആക്രമണം ഇസ്രഈല്‍ ശക്തമാക്കിയത്.

ഇതിനെ തുടര്‍ന്ന് ഫലസ്തീനികളും ഫലസ്തീന്‍ അനുകൂല സംഘടനകളും സഘടിപ്പിച്ചിരുന്ന പ്രതിഷേധ പരിപാടികള്‍ക്ക് ഇസ്രഈല്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിരവധി പ്രതിഷേധ റാലികളില്‍ നിന്നും ഇസ്രഈല്‍ പൊലീസ് വംശഹത്യ ബാനറുകളും പോസ്റ്ററുകളും പിടിച്ചുവെക്കുകയും ചെയ്തിരുന്നു.

Content Highlight: Israeli police ban Gaza children photos from anti-war protest, then backtrack