| Thursday, 18th April 2024, 9:21 pm

ജയിലുകളിലെ തിരക്ക് കുറക്കണമെങ്കില്‍ ഫലസ്തീന്‍ തടവുകാരെ വധിക്കണം; ഇസ്രഈൽ മന്ത്രി ബെന്‍ ഗ്വിര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍അവീവ്: രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറക്കാന്‍ ഫലസ്തീന്‍ തടവുകാരെ വധിക്കണമെന്ന് ഇസ്രഈലിന്റെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍.

തടവുകാര്‍ക്ക് വേണ്ടി 936 അധിക ജയിലുകള്‍ നിര്‍മിക്കുന്നതിന് ഇസ്രഈല്‍ സൈന്യം അംഗീകാരം നല്‍കിയതിനെ സ്വാഗതം ചെയ്ത് കൊണ്ട് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രിയുടെ പരാമര്‍ശം. കൂടുതല്‍ ജയിലുകള്‍ വന്നാല്‍ കൂടുതല്‍ ഫലസ്തീനികളെ ഏറ്റെടുക്കാന്‍ സാധിക്കുമെന്നും സുരക്ഷാ മന്ത്രി എക്‌സില്‍ കുറിച്ചു.

ജയിലുകളില്‍ നിലവിലുള്ള തിരക്കിന് ഇത് പരിഹാരമാകുമെന്നും ബെന്‍ ഗ്വിര്‍ കൂട്ടിച്ചേര്‍ത്തു. ‘ജയിലിലെ തടവ് നിയന്ത്രിക്കുന്നതിനുള്ള പരിഹാരം ഫലസ്തീന്‍ തടവുകാര്‍ക്ക് വധശിക്ഷ നല്‍കലാണ്. ഞാന്‍ മുന്നോട്ടുവെച്ച നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ട്,’ ബെന്‍ ഗ്വിര്‍ എക്‌സില്‍ കുറിച്ചു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 5,000 ഫലസ്തീനികളെയാണ് ഇസ്രഈല്‍ സേന അറസ്റ്റ് ചെയതത്. ഫലസ്തീന്‍ തടവുകാര്‍ ഇസ്രഈലിലെ ജയിലുകളില്‍ കൊടിയ പീഡനത്തിനാണ് ഇരയാകുന്നതെന്നും വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഗസയിലെ മീഡിയ ഓഫീസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇസ്രഈല്‍ പബ്ലിക് ഡിഫന്‍ഡര്‍ ഓഫീസ് ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ രാജ്യത്തെ ജയിലുകളില്‍ തിരക്ക് വര്‍ധിച്ചതായി പറയുന്നുണ്ട്. ഇതുപ്രകാരം ജയിലുകളില്‍ തടവുകാരെ കൊണ്ടുവരുന്നതില്‍ ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഗസയില്‍ നിന്ന് പിടികൂടിയവരുള്‍പ്പെടെ 9,500 ഫലസ്തീന്‍ രാഷ്ട്രീയ തടവുകാർ ഇസ്രഈലിലെ ജയിലിലുണ്ടെന്ന് ഫലസ്തീന്‍ അവകാശ സംഘടനയായ അദ്ദമീര്‍ ബുധനാഴ്ച പറഞ്ഞു. ഫലസ്തീന്‍ തടവുകാരുടെ ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച വെസ്റ്റ്ബാങ്കില്‍ നിരവധി ആളുകളാണ് പ്രതിഷേധിച്ചത്. തടവിലാക്കപ്പെട്ട തങ്ങളുടെ ബന്ധുക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അവര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

Content Highlight: Israeli minister Ben Gvir calls for execution of Palestinian prisoners to ease overcrowding

We use cookies to give you the best possible experience. Learn more