ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഇസ്രഈല്‍ സൈനികരെ വിട്ടയക്കാൻ ആവശ്യപ്പെട്ട് തീവ്രദേശീയവാദികള്‍, എം.പിമാർ
World News
ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഇസ്രഈല്‍ സൈനികരെ വിട്ടയക്കാൻ ആവശ്യപ്പെട്ട് തീവ്രദേശീയവാദികള്‍, എം.പിമാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd August 2024, 1:24 pm

ജെറുസലേം: ഫലസ്തീന്‍ തടവുകാരെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ രാജ്യത്തെ എട്ട് റിസർവ് സൈനികരെ അറസ്റ്റ് ചെയ്ത് ഇസ്രഈൽ സേനയായ ഐ.ഡി.എഫ്. തിങ്കളാഴ്ചയാണ് ഇവരുടെ അറസ്റ്റ് നടപടിയിലേക്ക് ഇസ്രഈല്‍ സൈന്യം കടന്നത്.

ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈലിലെ നിരവധി നിയമനിര്‍മാതാക്കൾ രംഗത്തെത്തിയിരുന്നു. ലൈംഗികാതിക്രമങ്ങളെ നിയമനിര്‍മാതാക്കൾ ന്യായീകരിക്കും ചെയ്തു. ഹമാസിനെതിരെ പോരാടുമ്പോള്‍ ഒരു വിട്ടുവീഴ്ചയില്ലെന്നാണ് നിയമനിര്‍മാതാക്കള്‍ സംഭവത്തെ ന്യായീകരിച്ചത്.

പത്ത് സൈനികരെയാണ് ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ടുപേരെ ബുധനാഴ്ച രാവിലെ വിട്ടയച്ചിരുന്നു. പിന്നീട് ബാക്കിയുള്ള എട്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ക്രൂരമായ ലൈംഗികാതിക്രമം, ശാരീരിക ഉപദ്രവം, സൈനികന് ചേരാത്ത പ്രവര്‍ത്തി എന്നിവ ഇവര്‍ ചെയ്തുവെന്നാണ് ഐ.ഡി.എഫ് പറഞ്ഞത്. സൈനികരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇസ്രഈലിലെ ഭരണകക്ഷി എം.പി ഹനോച്ച് മില്‍വിഡ്‌സ്‌കിയും രംഗത്തെത്തിയിരുന്നു.

തിങ്കളാഴ്ച നടന്ന നെസെറ്റ് ഫിനാന്‍സ് കമ്മിറ്റിയുടെ യോഗത്തില്‍ നിന്ന് പ്രതിഷേധ സൂചകമായി എം.പി ഇറങ്ങി പോകുകയും ചെയ്തു. ഒരു വ്യക്തിയുടെ സ്വകാര്യ ഭാഗത്ത് വടി തിരുകുന്നത് നിയമാനുസൃതമാണോയെന്ന് യോഗത്തില്‍ മില്‍വിഡ്‌സ്‌കിയോട് ഇസ്രഈല്‍ എം.പി അഹ്‌മദ് ടി.ബി ചോദിച്ചു.

സൈനികരുടെ അറസ്റ്റിന് പിന്നാലെ ഇസ്രഈലില്‍ തീവ്ര ദേശീയവാദ ഗ്രൂപ്പുകള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. സൈനികരെ അറസ്റ്റ് ചെയ്ത ബീര്‍ഷെബയ്ക്ക് സമീപമുള്ള സൈനിക താവളങ്ങള്‍ ഇവര്‍ ആക്രമിക്കുകയും ചെയ്തു.

ബന്ദികളാക്കിയ ഫലസ്തീനികളെ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായാണ് പരിഗണിക്കുന്നതെന്നാണ് ഇസ്രഈല്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തരം ക്രൂരതകള്‍ക്കെതിരെ യു.എന്‍ ഏജന്‍സികളും മനുഷ്യാവകാശ ഗ്രൂപ്പുകളും ഇസ്രഈലിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബന്ദികളെ ലൈംഗികമായി ആക്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യു.എന്‍ ഉള്‍പ്പടെ വിഷയത്തില്‍ ഇടപെട്ടത്. ഒക്ടോബര്‍ ഏഴിന് ഇസ്രഈല്‍ ഗസയില്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഹമാസിനെ ഇല്ലാതാക്കുമെന്ന് ഐ.ഡി.എഫ് പ്രതിജ്ഞയെടുത്തിരുന്നു.

അതിനിടെ, ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മായില്‍ ഹനിയയെ ജൂലൈ 31ന് ഇറാനിൽ വെച്ച് ഇസ്രഈൽ സൈന്യം വധിച്ചിരുന്നു. പിന്നാലെ ഇസ്രഈലിന് മുന്നറിയിപ്പ് നൽകി ഹമാസ് രം​ഗത്തെത്തി.

ഹനിയയ്ക്ക് നേരെയുള്ള ആക്രമണം ഭീരുത്വമാണെന്നും തക്കതായ മറുപടി ഇസ്രഈലിന് നൽകുമെന്നുമാണ് ഹമാസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മൂസ അബു മര്‍സൂഖ് പറഞ്ഞത്.

Content Highlight: Israeli lawmaker defends anal rape of Palestinian captives