| Saturday, 24th February 2024, 9:12 am

ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവയെ പരിഹസിച്ചുള്ള പോസ്റ്റ്; ഇസ്രഈൽ വിദേശകാര്യമന്ത്രിക്കെതിരെ എക്സിൽ വ്യാപക വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ബ്രസീല്‍ പ്രസിഡന്റ് ലുല ഡാ സില്‍വയെ പരിഹസിച്ച് കൊണ്ട് ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് എക്‌സില്‍ പങ്കുവെച്ച ചിത്രം വിവാദമാകുന്നു. പ്രത്യക്ഷത്തില്‍ ഇസ്രഈല്‍ ബ്രസീല്‍ സൗഹൃദത്തെ സൂചിപ്പിക്കുന്ന ചിത്രമാണ് കാറ്റ്‌സ് പങ്കുവെച്ചത്.

തങ്ങളുടെ ആളുകളെ വേര്‍തിരിക്കാന്‍ നിങ്ങള്‍ക്ക് പോലും സാധിക്കില്ലെന്ന് ചിത്രം പങ്കുവെച്ച് കൊണ്ട് കാറ്റ്സ് ലുല ഡാ സില്‍വയോട് പറഞ്ഞു. ഒറ്റ നോട്ടത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഇസ്രഈല്‍ ബ്രസീല്‍ ജനങ്ങളെയാണ് ചിത്രത്തിൽ കാണിക്കുന്നതെങ്കിലും ബ്രസീലുകാർ കൂടെ നിന്ന് ചതിക്കുന്നവരാണെന്ന സന്ദേശമാണ് ചിത്രത്തിലൂടെ നൽകുന്നത്.

ഒറ്റനോട്ടത്തില്‍ ബ്രസീലിയന്‍ ടിഷെര്‍ട്ട് ധരിച്ചവര്‍ ഇസ്രഈലികളോട് കൈ ചേര്‍ത്ത് നില്‍ക്കുന്നതായാണ് തോന്നുക. എന്നാല്‍ ബ്രസീലുകാര്‍ ഇസ്രഈലികളെ തെറ്റുദ്ധരിപ്പിച്ച് കൈകള്‍ പിന്നിലേക്ക് കെട്ടിവെച്ചാണ് നിൽക്കുന്നത്. അതോടൊപ്പം തന്നെ ചിത്രത്തില്‍ ഇസ്രഈലിന്റെയും ബ്രസീലിന്റെയും പതാകകള്‍ തെറ്റായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ കാണുന്ന ആളുകളുടെ മുഖങ്ങള്‍ മനുഷ്യ മുഖങ്ങളായി തോന്നുന്നുമില്ല.

കാറ്റ്‌സ് പങ്കുവെച്ച് ചിത്രത്തെ വിമര്‍ശിച്ചും ലുല ഡാ സില്‍വയെ പിന്തുണച്ചും നിരവധി ബ്രസീൽ പൗരന്‍മാരാണ് എക്‌സിലൂടെ രംഗത്തെത്തിയത്. ബ്രസീല്‍ പതാകയിലെ ‘ഓര്‍ഡറും പ്രോഗസും’ എന്ന് അർത്ഥം വരുന്ന വാക്കുകള്‍ തെറ്റായി എഴുതിയതിനെതിരെയും വ്യപക പ്രതിഷേധം ഉയരുന്നുണ്ട്. പതാകയില്‍ വരുത്തിയ തെറ്റ് കുറ്റകരാമായ കാര്യമാണെന്നാണ് ചില ബ്രസീല്‍ പൗരന്‍മാര്‍ പറഞ്ഞു.

മനുഷ്യ മുഖങ്ങളായി തോന്നാത്ത ചിത്രങ്ങള്‍ ചൂണ്ടികാണിച്ച് അത് നിങ്ങളാണോയെന്നും കാറ്റ്‌സിനോട് ഒരു ഇസ്രഈല്‍ പൗരന്‍ എക്‌സിലൂടെ ചോദിച്ചു. ഫലസ്തീന്‍ ജനതക്കെതിരായ വംശീയ ഉന്മൂലനം അവസാനിപ്പിച്ചാല്‍ നമ്മള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് നിരവധി ബ്രസീല്‍ പൗരന്‍മാര്‍ അവകാശപ്പെട്ടു. ആളുകളുമായുള്ള ബന്ധം വേര്‍പ്പെടുത്തകയല്ല തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാറ്റ്‌സിന്റെ പോസ്റ്റിന് മറുപടിയായി ബ്രീസിലിനെ പിന്തുണക്കുന്ന മറ്റൊരു ചിത്രം പിന്നീട് ബ്രസീല്‍ ഹാന്‍ഡിലുകളില്‍ നിന്ന് പങ്കുവെച്ചു. ഇസ്രഈലിക്കും ഫലസ്തീനിക്കുമൊപ്പം ബ്രസീല്‍ പൗരന്‍ നില്‍ക്കുന്നതാണ് ചിത്രം. ഫലസ്തീനിനും ഇസ്രഈലിനും ഇടയില്‍ സമാധാനം സ്ഥാപിക്കാനാണ് ബ്രസീല്‍ ശ്രമിക്കുന്നതെന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് ഉപയോക്താവ് നല്‍കുന്ന സന്ദേശം. ഞങ്ങളുടെ ജനങ്ങളെ നിങ്ങള്‍ക്ക് വേര്‍തിരിക്കാന്‍ സാധിക്കില്ലെന്നും കാറ്റ്‌സിന്റെ പോസ്റ്റിന് അവര്‍ മറുപടി നല്‍കി.

കഴിഞ്ഞ ദിവസം ഫസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളെ നാസി കൂട്ടക്കൊലയുമായി ലുല ഡാ സില്‍വ താരതമ്യം ചെയ്തിരുന്നു. ഇതിനോട് ലുല തങ്ങള്‍ക്ക് അസ്വീകാര്യനായ വ്യക്തിയാണെന്നാണ് ഇസ്രഈല്‍ പ്രതികരിച്ചത്. പ്രസ്താവന പിന്‍വലിക്കുന്നത് വരെ ഇതേ അവസ്ഥ തുടരുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടെല്‍ അവീവില്‍ നിന്ന് ബ്രസീല്‍ അംബാസഡറെ തിരിച്ച് വിളിച്ചാണ് ലുല ഇസ്രഈലിന്റെ നിലപാടിന് മറുപടി നല്‍കിയത്.

Contant Highlight:  Israeli Foreign Minister faces Brazilian backlash over AI image

We use cookies to give you the best possible experience. Learn more