ഇസ്രഈൽ സേനക്ക് 7,000 പുതിയ സൈനികരെ ആവശ്യമുണ്ട്; റിപ്പോർട്ട്
World News
ഇസ്രഈൽ സേനക്ക് 7,000 പുതിയ സൈനികരെ ആവശ്യമുണ്ട്; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2024, 8:54 pm

ടെൽ അവീവ്: ഇസ്രഈൽ സേനക്ക് 7,000 പുതിയ സൈനികരെ ആവശ്യമുണ്ടെന്ന് ഇസ്രഈലി വാർത്താ ഔട്ട്‌ലെറ്റ് വൈനെറ്റ്.

ഇതിൽ പകുതിയെയും ഗസയിലെ യുദ്ധത്തിനായി അയക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

വരാനിരിക്കുന്ന ഘട്ടങ്ങളിലേക്ക് ഇതിനകം തീരുമാനിച്ച സൈനികരുടെ നിയമനങ്ങളെക്കാൾ എത്രയോ അധികമാണ് ഇതെന്ന് ഇസ്രഈലി മാധ്യമമായ യെദ്യോത്ത് ആഹ്രനോത്ത് റിപ്പോർട്ട് ചെയ്തു.

ഇസ്രഈലി സേന 7,500ഓളം ഉദ്യോഗസ്ഥരെ തേടുമ്പോൾ ട്രെഷറി 2,500 പേരെ മാത്രമേ നിലവിൽ അംഗീകരിക്കുന്നുള്ളൂ എന്നാണ് റിപ്പോർട്ട്.

ഏകദേശം 582 സൈനികർ യുദ്ധഭൂമിയിൽ വീണുപോയെന്നും ധാരാളം പേർ ഇനി യുദ്ധത്തിന് തിരിച്ചുവരാൻ സാധിക്കാത്ത രീതിയിൽ പരിക്കേറ്റവരാണെന്നും യെദ്യോത്ത് ആഹ്രനോത്ത് പറയുന്നു.

ഇസ്രഈലി സമൂഹത്തിലെ എല്ലാ വിഭാഗത്തിനെയും പ്രത്യേകിച്ച് തീവ്ര ഓർത്തഡോക്സിനെ സൈന്യത്തിലേക്ക് നിയോഗിക്കുമെന്നും ഇത് ദേശീയ ആവശ്യമാണെന്നും ഇസ്രഈൽ പ്രതിരോധ മന്ത്രി യോവ ഗാലന്റ് നേരത്തെ പറഞ്ഞിരുന്നു.

തീവ്ര ഓർത്തഡോക്സ് ജൂതന്മാർ നിർബന്ധിത സൈനിക സേവനത്തിൽ ചേരുന്നതിൽ ഉടൻ സർക്കാർ തീരുമാനമെടുക്കണമെന്നും അല്ലെങ്കിൽ അവർക്ക് ഇളവുകൾ നൽകുന്ന നിയമങ്ങൾ റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുവാൻ, ഗസയിൽ നിന്നും ലെബനനിൽ നിന്നും ജൂദിയയിൽ നിന്നും സമരിയയിൽ നിന്നുമുള്ള ഭീഷണികൾ കൈകാര്യം ചെയ്യുവാൻ, കിഴക്കിൽ നിന്ന് ഉടലെടുക്കുന്ന ഭീഷണികൾക്കായി തയ്യാറെടുക്കാൻ, ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങളിൽ നമുക്ക് ഐക്യവും പങ്കാളിത്തവും ആവശ്യമാണ്,’ ഗാലന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇസ്രഈലി സൈന്യം പുറത്തുവിട്ട ഡാറ്റ പ്രകാരം, ഒക്ടോബർ ഏഴ് മുതൽ 582 ഇസ്രഈലി സൈനികരാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 27ന് ഗസയിൽ ആരംഭിച്ച കരയുദ്ധത്തിൽ മാത്രം 242 സൈനികർ കൊല്ലപ്പെട്ടു.

ഗസ മുനമ്പിലെ യുദ്ധക്കളത്തിൽ പരിക്കേറ്റ 1,431 സൈനികർ ഉൾപ്പെടെ 3,009 സൈനികർക്കും ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

Content Highlight: Israeli Army ‘Urgently’ Requires Additional 7,000 Troops: Report