|

ഗാസയില്‍ ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസ: കിഴക്കന്‍ ഗാസയില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. ഹമാസ് കേന്ദ്രങ്ങളെയാണ് ലക്ഷ്യമാക്കിയതെന്ന് ഇസ്രാഈല്‍ സൈന്യം പറഞ്ഞു.

അഹ്മദ് അല്‍ ബസൗസ്, ഉബാദ ഫര്‍വനേഹ്, മുഹമ്മദ് അല്‍ അരീര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീനിയന്‍ ആരോഗ്യ വകുപ്പ് പറഞ്ഞു.

പലസ്തീനില്‍ യു.എന്‍ മുന്‍കൈയില്‍ നേരത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തില്‍ ഹമാസ് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ച ഗാസയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രഈല്‍ സൈനികനും നാല് പലസ്തീന്‍കാരും കൊല്ലപ്പെട്ടിരുന്നു. 2014നുശേഷം ആദ്യമായാണ് ഗാസയില്‍ ഇസ്രഈല്‍ സൈനികന്‍ കൊല്ലപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് യു.എന്‍, ഈജിപ്ത് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായത്.

2014ന് ശേഷം പലസ്തീന്‍-ഇസ്രഈല്‍ സമാധാന ചര്‍ച്ചകള്‍ നിലച്ചിരുന്നു.