| Wednesday, 22nd May 2024, 11:29 am

യുദ്ധം ആരംഭിച്ചതിന് ശേഷം ഗസയിൽ ഇസ്രഈൽ കൊന്നൊടുക്കിയത് മൂന്ന് ശതമാനം ക്രിസ്ത്യാനികളെ: ഫലസ്തീൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം ഗസയിലെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളം ഇസ്രഈല്‍ കൊന്നൊടുക്കിയതായി ഫലസ്തീന്‍ വിദേശകാര്യ മന്ത്രി വാര്‍സെന്‍ അഘബേകിയന്‍ ഷാഹിന്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. ഇസ്രഈല്‍ നടത്തുന്ന ആക്രമണം ഗസയിലെ മൂന്ന് ശതമാനം ക്രിസ്ത്യാനികളുടെ മരണത്തിനും പള്ളികള്‍ നശിപ്പിക്കുന്നതിനും കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

ഗസയിലെ ആകെയുള്ള 2.4 ദശലക്ഷം ജനസംഖ്യയില്‍ 1,200 ക്രിസ്ത്യാനികള്‍ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പള്ളികളെങ്കിലും തകര്‍ന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഫലസ്തീനിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ആശങ്ക അറിയിച്ച വിദേശകാര്യ മന്ത്രി രാജ്യത്തെ ജനങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ അന്താരാഷട്ര തലത്തില്‍ നിന്ന് ഇടപെടല്‍ ആവശ്യമാണെന്നും പറഞ്ഞു.

ഗസയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താനും ഇസ്രഈലിന് അമേരിക്ക ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്താനും ചര്‍ച്ചസ് ഫോര്‍ മിഡിലീസ്റ്റ് പീസ് നടത്തിയ ശ്രമങ്ങളെ വിദേശകാര്യമന്ത്രി പ്രശംസിച്ചു. മിഡില്‍ ഈസ്റ്റില്‍ സമാധാനം വളര്‍ത്തുന്നതിനായി യു.എസ് നയങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന 30ലധികം പള്ളികളുടെയും സംഘടനകളുടെയും കൂട്ടായ്മയാണ് ചര്‍ച്ചസ് ഫോര്‍ മിഡിലീസ്റ്റ് പീസ്.

അതിനിടെ, ​ഗസയിലെ യുദ്ധക്കുറ്റങ്ങളിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും മൂന്ന് ഹമാസ് നേതാക്കൾക്കുമെതിരെ അന്താരാഷട്ര ക്രിമിനൽ കോടതി കളിഞ്ഞ ദിവസം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഐ.സി.സി പ്രോസിക്യൂട്ടർ കരീം ഖാനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. യഹ്‌യ സിൻവാർ അടക്കമുള്ള മൂന്ന് ഹമാസ് നേതാക്കൾക്കാണ് അറസ്റ്റ് വാറന്റ് ലഭിച്ചത്. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രഈലിൽ ആക്രമണം നടത്തിയതിനും തുടർന്ന് ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണങ്ങളിലുമാണ് നടപടി.

സാധാരണക്കാരെ പട്ടിണിക്കിടുക, ശരീരത്തിൽ ഗുരുതരമായി പരിക്കേൽപ്പിക്കുക, ക്രൂരമായ പെരുമാറ്റം, മനഃപൂർവമായ കൊലപാതകം, സിവിലിയൻ ജനതയ്ക്കെതിരായ ആക്രമണം, പട്ടിണി മൂലമുണ്ടാകുന്ന മരണം എന്നീ കുറ്റകൃത്യങ്ങളാണ് ഇസ്രഈലിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കൊലപാതകം, തടവിലാക്കൽ, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഹമാസ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Content Highlight: Israel wiped out 3% of Gaza’s Christians since October 7 :Palestine

We use cookies to give you the best possible experience. Learn more