|

യു.എ.ഇയിലേക്കും ബഹ്‌റൈനിലേക്കുമുള്ള യാത്ര ഒഴിവാക്കണം; ഇറാന്റെ ഭീഷണിക്ക് പിന്നാലെ നിര്‍ദേശവുമായി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: യു.എ.ഇയിലേക്കും ബഹ്‌റൈനിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി ഇസ്രഈല്‍. ഇറാനിലെ ആണവശാസ്ത്രജ്ഞന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രഈല്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയത്.

യു.എ.ഇയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിന് പുറമെ ജോര്‍ജിയ, തുര്‍ക്കി, ഇറാഖിന്റെ കുര്‍ദിഷ് മേഖലകള്‍, അഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ യാത്ര ഒഴിവാക്കണമെന്നും ഇസ്രഈല്‍ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാന്റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്‌സീന്‍ ഫക്രീസാദെയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രഈല്‍ ആണെന്ന് ഇറാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രഈല്‍ ഇതുവരെ ആണവശാസ്ത്രജ്ഞന്റെ കൊലപാതകത്തില്‍ പ്രതികരിച്ചിട്ടില്ല.

അമേരിക്കയുടെ നേതൃത്വത്തില്‍ ഇസ്രഈല്‍ യു.എ.ഇയുമായി നോര്‍മലൈസേഷന്‍ കരാറില്‍ ഒപ്പുവെച്ചതിലും ഇറാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഇറാന്‍ വിദേശകാര്യമന്ത്രി ഇസ്രഈലുമായി ചേര്‍ന്ന് ഇറാനോട് യുദ്ധം ചെയ്യാനാണോ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചിരുന്നു.

ഇറാനില്‍ ആണവശാസ്ത്രജ്ഞന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ ഗള്‍ഫ് രാഷ്ട്രങ്ങളോട് ചോദ്യങ്ങളുമായി ഇറാന്‍.
ഇസ്രഈലിനൊപ്പം ചേര്‍ന്ന് ഇറാനോട് യുദ്ധം ചെയ്യാനാണോ യു.എ. ഇ ശ്രമിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരിഫ് ചോദിച്ചു.

ഇസ്രഈലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ യു.എ.ഇ ഒപ്പുവെച്ച നോര്‍മലൈസേഷന്‍ കരാറുകളെ ചൂണ്ടിക്കാണിച്ചായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

”നമ്മള്‍ അയല്‍ക്കാരാണ്. നമ്മള്‍ ഈ മേഖലയില്‍ ഒരുമിച്ച് നില്‍ക്കേണ്ടവരുമാണ്. ഇസ്രഈലിനെ ഇവിടെ ഒരു യുദ്ധത്തിന് നിങ്ങള്‍ അനുവദിക്കുമെന്ന് ഞാന്‍ കരുതുന്നില്ല” ജാവേദ് പറഞ്ഞു.

എന്തുകൊണ്ടാണ് പശ്ചാത്യ രാജ്യങ്ങള്‍ ഇസ്രഈലി ഭീകരവാദത്തെ പിന്തുണക്കുന്നത്, എന്തുകൊണ്ടാണ് ഇസ്രഈല്‍ നിരന്തരം ഇറാനെതിരെ ആക്രമണം ഉയര്‍ത്തുന്നത്? ഇത് എന്തുകൊണ്ടാണ് പശ്ചാത്യ രാജ്യങ്ങള്‍ അപലപിക്കാത്തതെന്നും ഇറാന്‍ ചോദിച്ചിരുന്നു.

ആണവശാസ്ത്രജ്ഞന്‍ ഫ്രക്രീസാദിയുടെ കൊലപാതകത്തില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍ രംഗത്തെത്തിയിരുന്നു.

ഇനിമുതല്‍ ഇറാന്റെ ആണവ പദ്ധതിയില്‍ അന്തരാഷ്ട്ര മേല്‍നേട്ടം വേണ്ടെന്ന നിലപാട് ഫ്രക്രീസാദെയുടെ കൊലപാതകത്തിന് പിന്നാലെ സ്വീകരിച്ച ഇറാന്‍ ചൊവ്വാഴ്ച ഈ നിയമത്തിന് പാര്‍ലമെന്റില്‍ അംഗീകാരവും നല്‍കിയിരുന്നു.

ഇറാന്റെ യുറാനിയം എന്റിച്ച്മെന്റ് പദ്ധതികളില്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടം ഒഴിവാക്കുന്നതാണ് ഇറാന്റെ പുതിയ നിയമം.

അതിനിടെ യു.എസ് തങ്ങളെ ആക്രമിച്ചാല്‍ പകരമായി യു.എ.ഇയെ ആക്രമിക്കുമെന്ന് ടെഹ്‌റാന്‍ അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സയ്ദിനെ നേരിട്ട് വിളിച്ചറിയിച്ചുവെന്നാണ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാനില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയുള്ള യു.എ.ഇ ട്രംപിന്റെ അടുത്ത സഖ്യകക്ഷിയാണ്. അടുത്തിടെ ഇസ്രഈലുമായി നോര്‍മലൈസേഷന്‍ കരാറില്‍ ഇവര്‍ ഒപ്പുവെച്ചിരുന്നു. സുരക്ഷ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ അടുത്ത ബന്ധവും ഇവര്‍ സ്ഥാപിച്ചു കഴിഞ്ഞു.

ഇറാന്‍ മുഹമ്മദ് ബിന്‍ സയ്ദിനെ വിളിച്ചതിന് തൊട്ടുപിന്നാലെയാണ് ഫ്രക്രീസാദെയുട കൊലപാതകത്തെ അപലപിച്ചുകൊണ്ട് യു.എ.ഇ പ്രസ്താവന ഇറക്കിയത്. ഇത്തരം നടപടികള്‍ മിഡില്‍ ഈസ്റ്റിനെ വീണ്ടും സംഘര്‍ഷം നിറഞ്ഞ അവസ്ഥയിലേക്ക് എത്തിക്കുമെന്നാണ് യു.എ.ഇ പ്രസ്താവനയില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Israel urges citizens to avoid Gulf, cites Iran threat