| Thursday, 23rd July 2020, 11:06 pm

ടെസ്റ്റിങ് കിറ്റുകള്‍ ഒരുമിച്ച് നിര്‍മ്മിക്കാം; ഇന്ത്യയിലേക്ക് ഉന്നതതല റിസര്‍ച്ച് ടീമിനെ അയച്ച് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് 19 ദ്രുത പരിശോധനാ കിറ്റുകള്‍ വികസിപ്പിക്കാനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായി അവസാന ഘട്ട ഗവേഷണങ്ങള്‍ നടത്തുന്നത് ഉന്നതതല ഗവേഷക സംഘത്തെ ഇന്ത്യയിലേക്ക് അയക്കാന്‍ തീരുമാനിച്ച് ഇസ്രഈല്‍. ശരീരത്തിലെ കൊറോണ വൈറസിന്റെ സാന്നിധ്യം 30 സെക്കന്റിനുള്ളില്‍ കണ്ടെത്തുന്ന ടെസ്റ്റിങ് കിറ്റ് സംയുക്തമായി നിര്‍മ്മിക്കാനാണ് ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നത്. കൊവിഡ് വ്യാപനത്തിന് പരിഹാരം കാണാനും ഒരുമിച്ച് വിപണനം നടത്തുന്നതിനുമുള്ള സാധ്യതകളാണ് ഇരുരാജ്യങ്ങളും പരിശോധിക്കുന്നതെന്നാണ് വിവരം.

ഇസ്രഈലിന്റെ സാങ്കേതിക വൈദഗ്ധ്യം ഇന്ത്യയുടെ ഉല്‍പാദന ശേഷിയുമായി ബന്ധിപ്പിച്ച് പരിശോധന കിറ്റുകളുടെ നിര്‍മ്മാണം ദ്രുതഗതിയിലാക്കാനാണ് ശ്രമമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി പതിരോധ മന്ത്രാലയത്തിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റ് (ഡി.ഡി.ആര്‍ & ഡി) അംഗങ്ങള്‍ അടങ്ങുന്ന ഉന്നതതല ടീം അടുത്ത ദിവസങ്ങളില്‍ ദല്‍ഹിയിലെത്തുമെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയവും ആരോഗ്യമന്ത്രാലയവും ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്ന ഈ ഉദ്യമത്തില്‍ പങ്കാളികളാവും. വൈറസിനൊപ്പം സാധാരണ ജീവിതം സാധ്യമാക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ സാങ്കേതിക വിദ്യയും ഇന്ത്യന്‍ ഉല്‍പാദന ശേഷിയും ഒരുമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് പ്രതിസന്ധി ആരംഭിച്ചതുമുതല്‍ ഡി.ഡി.ആര്‍ & ഡി നിരവധി സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ചിരുന്നു. ഇവയില്‍ ചിലത് വിജയകരമാവുകയും ഇതിന്റെ ആദ്യഘട്ട പരീക്ഷണത്തിന് ഇസ്രഈല്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നിരുന്നാലും പരിശോധനകള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് അവയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിന് വിശാലാര്‍ത്ഥത്തില്‍ രോഗികളില്‍ പരീക്ഷിക്കേണ്ടതുണ്ടെന്നാണ് ഇസ്രഈല്‍ ഗവേഷക സംഘത്തിന്റെ തീരുമാനം.

ഗേവഷണത്തിനായി ഇസ്രഈലില്‍നിന്നും മെക്കാനിക്കല്‍ വെന്റിലേറ്ററുകളും ഇന്ത്യയില്‍ എത്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇക്കാര്യം ഫോണ്‍മുഖാന്തിരം ധാരണയിലെത്തിയിട്ടുണ്ട്. ഇരുനേതാക്കളും പരസ്പര സഹകരണം വാഗ്ദാനം ചെയ്യുകയും സംയുക്ത സാങ്കേതിക ഗവേഷണത്തിന് വേദിയൊരുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more