നെതന്യാഹുവിന് തിരിച്ചടി; ജൂഡീഷ്യറിയെ മറികടക്കുന്ന നിയമം റദ്ദാക്കി ഇസ്രഈൽ സുപ്രീം കോടതി
World News
നെതന്യാഹുവിന് തിരിച്ചടി; ജൂഡീഷ്യറിയെ മറികടക്കുന്ന നിയമം റദ്ദാക്കി ഇസ്രഈൽ സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd January 2024, 9:57 am

ടെൽ അവീവ്: നെതന്യാഹു സർക്കാർ പാസാക്കിയ ഹൈകോടതിയുടെ അധികാരങ്ങൾ മറികടക്കുന്ന വിവാദ നിയമം റദ്ദാക്കി ഇസ്രഈൽ സുപ്രീം കോടതി.

ജുഡീഷ്യറിയെ മറികടക്കുന്നതിന് 2023 ജൂലൈയിൽ പാസാക്കിയ നിയമം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

സർക്കാരിന്റെയും മന്ത്രിമാരുടെയും യുക്തിരഹിതമായ തീരുമാനങ്ങൾ റദ്ദാക്കാനുള്ള സുപ്രീം കോടതിയുടെ അധികാരം എടുത്തുകളയുന്നതായിരുന്നു നിയമം.

15ൽ എട്ട് ജഡ്ജിമാരും നിയമം റദ്ദാക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തതായി സുപ്രീം കോടതി അറിയിച്ചു.

നിയമം അവതരിപ്പിച്ച നീതിന്യായ മന്ത്രി യാരിവ് ലെവിൻ കോടതി വിധിക്കെതിരെ രംഗത്ത് വന്നു. യുദ്ധമുഖത്ത് സൈനികരുടെ വിജയത്തിന് ആവശ്യമായ ഐക്യത്തിന് വിരുദ്ധമാണ് വിധിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിയന്ത്രണങ്ങളിൽ നിന്നുകൊണ്ട് തന്നെ നിയമത്തിന് വേണ്ടിയുള്ള പ്രചാരണം തുടരുമെന്നും വിധിക്ക് തങ്ങളെ നിരുത്സാഹപ്പെടുത്താൻ സാധിക്കില്ല എന്നും ലെവിൻ പറഞ്ഞു.

വിധിയിൽ സന്തോഷം പ്രകടിപ്പിച്ച പ്രതിപക്ഷം അഴിമതിക്കും നിയമന തിരിമറികൾക്കും യഥേഷ്ടം അവസരമൊരുക്കാനായിരുന്നു നെതന്യാഹുവിന്റെ ഉദ്ദേശമെന്നും കുറ്റപ്പെടുത്തി.

നിയമം ഇസ്രഈലിന്റെ ജനാധിപത്യത്തെ തകർക്കുന്നതാണെന്ന് സുപ്രീം കോടതി വിധി പ്രസ്താവനയിൽ വ്യക്തമാക്കി.

നിയമവാഴ്ച്ചയിലും സുപ്രധാന തീരുമാനങ്ങളിലും അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈകോടതിയല്ല, പാർലമെന്റ് ആണെന്ന് വാദിച്ച നെതന്യാഹുവിനും സഖ്യ കക്ഷികൾക്കുമേറ്റ കനത്ത പ്രഹരമാണ് വിധിയെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഇസ്രഈൽ പാർലമെന്റ് നെസെറ്റിന് (Knesset) സർവാധികാരം ഇല്ലെന്ന് ജഡ്ജിമാർ പറഞ്ഞു.

പാർലമെന്ററി തീരുമാനങ്ങൾ വിലയിരുത്തുന്നത് മുതൽ ജഡ്ജിമാരുടെ നിയമനങ്ങളിൽ വരെ സുപ്രീം കോടതിയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കണമെന്നായിരുന്നു നെതന്യാഹു സർക്കാരിന്റെ ആവശ്യം.

തെരഞ്ഞെടുപ്പിലൂടെ നിയമിക്കപ്പെടാത്ത ജഡ്ജിമാരുടെ അധികാരം കുറച്ചുകൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശം എന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ അഴിമതി കേസുകളിൽ ഉൾപ്പെടെ വിചാരണ നേരിടാനിരിക്കുന്ന നെതന്യാഹു അധികാരം അട്ടിമറിക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ഒക്ടോബർ ഏഴിന് ഗസയിൽ ഇസ്രഈൽ ആക്രമണം നടത്തുന്നത് വരെ ആയിരക്കണക്കിന് ഇസ്രഈലികൾ ആഴ്ചകൾതോറും സർക്കാരിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

Content Highlight: Israel’s Supreme Court strikes down judicial overhaul law