Advertisement
World News
ഗസയിലേക്കുള്ള വൈദ്യുതി തടഞ്ഞ ഇസ്രഈലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം: ജര്‍മനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 11, 04:38 am
Tuesday, 11th March 2025, 10:08 am

ബെര്‍ലിന്‍: ഗസയിലേക്കുള്ള സഹായ വിതരണങ്ങളും വൈദ്യുതി വിതരണവും നിര്‍ത്തിവെക്കാനുള്ള ഇസ്രഈസിലിന്റെ തീരുമാനം ഫലസ്തീനില്‍ പുതിയ മാനുഷിക പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍. ജലവിതരണം അവസാനിപ്പിക്കുന്നതിലും വൈദ്യുതി വിതരണം അവസാനിപ്പിക്കുന്നതിലുമെല്ലാം തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ജര്‍മന്‍ ഫെഡറല്‍ വിദേശകാര്യ ഓഫീസ് അറിയിച്ചു.

സഹായങ്ങള്‍ നിര്‍ത്തലാക്കാനുള്ള ഇസ്രഈലിന്റെ തീരുമാനം ഗസയില്‍ വീണ്ടും ഭക്ഷ്യക്ഷാമ പ്രതിസന്ധികള്‍ക്ക് കാരണമാവുമെന്നും വിദേശകാര്യ ഓഫീസ് വക്താവ് കാതറിന്‍ ഡെഷൗവര്‍ പറഞ്ഞു.

ഞായറാഴ്ചയാണ് ഇസ്രഈല്‍ ഗസയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ചത്, ഇത്തരം നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുമായി പൊരുത്തപ്പെടാത്തതും അസ്വീകാര്യവുമാണെന്നും വക്താവ് പറഞ്ഞു.

ഗസയിലേക്കുള്ള എല്ലാത്തരം മാനുഷിക സഹായങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ഉടനടി പിന്‍വലിക്കണമെന്ന് ജര്‍മനി ഇസ്രഈലിനോട് ആവശ്യപ്പെടുന്നതായും വക്താവ് വ്യക്തമാക്കി.

അതേസമയം ഗസയിലെ പ്ലാന്റില്‍ നിലവില്‍ ഉപയോഗിക്കുന്ന ജനറേറ്ററുകള്‍ മോശം അവസ്ഥയിലാണെന്നും അതിനാല്‍ തന്നെ ഏത് നിമിഷവും പ്രവര്‍ത്തനം നിലച്ചേക്കാമെന്നും പ്ലാന്റ് മാനേജര്‍ അഹമ്മദ് അല്‍റോബായ് പറഞ്ഞു. ജനറേറ്ററുകള്‍ തകരാറിലായാല്‍ ഗസയിലെ ആളുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് രണ്ടിന് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെ ചരക്ക് നീക്കം ഉള്‍പ്പെടെ ഇസ്രഈല്‍ നിര്‍ത്തിവെച്ചിരുന്നു. വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം നീട്ടാനും കൂടുതല്‍ തടവുകാരെ മോചിപ്പിക്കാനുമായി ഹമാസിനെ നിര്‍ബന്ധിക്കാനുള്ള ഇസ്രഈലിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു സാധാരണ ജനതയെ കൂട്ടമായി ശിക്ഷിക്കുന്നത് മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും ഇത് മാനുഷികാഘാതം വര്‍ധിപ്പിക്കുമെന്നും ഈസ്രഈലിന്റെ പ്രവര്‍ത്തിയില്‍ അപലപിച്ച് സഹായ ഏജന്‍സികളും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കി.

Content Highlight: Israel’s decision to cut off electricity to Gaza is a violation of international law: Germany