നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രഈലിനെ പുറത്താക്കുക തന്നെ ചെയ്യും; നക്ബ വാര്‍ഷികത്തില്‍ ഹമാസ് നേതാവ്
World News
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രഈലിനെ പുറത്താക്കുക തന്നെ ചെയ്യും; നക്ബ വാര്‍ഷികത്തില്‍ ഹമാസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2024, 5:44 pm

ഗസ: ഫലസ്തീന്‍ ഭൂമിയില്‍ നിന്നുള്ള ഇസ്രഈലിന്റെ പിന്മാറ്റം അനിവാര്യമാണെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ. ഫലസ്തീന്‍ റെസിസ്റ്റന്‍സ് മൂവ്മെന്റ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവനാണ് ഇസ്മായില്‍ ഹനിയെ. ഇസ്രഈലില്‍ നിന്നും ഫലസ്തീനികള്‍ കുടിയിറക്കപ്പെട്ട നക്ബ ദുരിതത്തിന്റെ 76ാം വാര്‍ഷിക ദിനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഹനിയെ.

‘ഒക്ടോബര്‍ 7ന് ഗസ ആസ്ഥാനമായുള്ള ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ നടത്തിയ ഇസ്രഈല്‍ വിരുദ്ധ ഓപ്പറേഷന്‍ വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മുന്നോടിയാണ്, ‘ ഹനിയെ പറഞ്ഞു. പരാജയവും നാണക്കേടും മറയ്ക്കാന്‍ പീഡനങ്ങളും കൊലപാതങ്ങളും നടത്തുന്ന ഇസ്രഈല്‍ സൈന്യത്തിന്റെ ക്രൂരതകള്‍ തങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹമാസ് ഇവിടെ തുടരുമെന്ന് ഞങ്ങള്‍ പറയുന്നു. യുദ്ധത്തിലൂടെ ഞങ്ങളെ ഭരണത്തില്‍ നിന്ന് പുറത്താക്കാനാകുമെന്ന ഇസ്രഈലിന്റെ കണക്കു കൂട്ടല്‍ തെറ്റാണ്. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും ഈ ക്രൂരമായ ആക്രമണം തടയാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടരും. അവര്‍ തോല്‍ക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, എത്ര സമയമെടുത്താലും നമ്മുടെ ഭൂമിയില്‍ നിന്ന് അവരെ പുറത്താക്കുക തന്നെ ചെയ്യും,’ ഹനിയെ പറഞ്ഞു. കുടിയിറക്കപ്പെട്ടവരുടെ തിരിച്ചുവരവ് ഉറപ്പ് വരുത്തുകയും, ഗസയുടെ പുനര്‍നിര്‍മ്മാണം വിഭാവനം ചെയ്യുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മുന്നോടിയായുള്ള അല്‍-അഖ്സ യുദ്ധത്തില്‍ പോരാടുമ്പോഴാണ് നക്ബയുടെ വാര്‍ഷികം ആഘോഷിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഫലസ്തീന്‍ ജനത ഇസ്രഈലിന്റെ എല്ലാ ഗൂഢതന്ത്രങ്ങളെയും തകര്‍ത്തു കൊണ്ടിരിക്കുകയാണെന്നും പ്രശ്‌നങ്ങളെ ശക്തമായി നേരിടുന്നുണ്ടെന്നും വ്യക്തമാക്കി.

Content Highlight: Israel removal from our land inevitable: Haniyeh on Nakba anniversary