| Monday, 29th January 2024, 5:31 pm

വംശഹത്യ കേസ്; ദക്ഷിണാഫ്രിക്കയുടെ ഹരജിയെ പിന്തുണച്ച പാര്‍ലമെന്റ് അംഗത്തെ പുറത്താക്കാന്‍ ഒരുങ്ങി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയില്‍ വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇസ്രഈലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസിനെ പിന്തുണച്ച പാര്‍ലമെന്റംഗത്തെ പുറത്താക്കാന്‍ ഇസ്രഈല്‍ സര്‍ക്കാര്‍.

ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിക്ക് അംഗീകാരം നല്‍കിയ എം.കെ. ഓഫര്‍ കാസിഫിനെ നീക്കം ചെയ്യണമെന്ന ആവശ്യത്തില്‍ നെസെറ്റ് എന്നറിയപ്പെടുന്ന ഇസ്രഈല്‍ പാര്‍ലമെന്റ് ചര്‍ച്ച തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റിലെ നെസെറ്റിന്റെ 70ലധികം അംഗങ്ങള്‍ ഓഫര്‍ കാസിഫിനെ നീക്കം ചെയ്യുന്നതിനുള്ള നിവേദനത്തില്‍ ഒപ്പുവെച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വംശീയതയെ പ്രേരിപ്പിക്കുന്നതും ഇസ്രഈലിനെതിരായ സായുധ സമരത്തെ പിന്തുണക്കുന്നതുമായ നെസെറ്റിലെ അംഗങ്ങളെ നീക്കം ചെയ്യാന്‍ ഇസ്രഈലി നിയമം അനുവദിക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കാസിഫിന്റെ ഏത് നിലപാടാണ് നിയമനത്തിന്റെ ലംഘനമായി ഭരണകൂടം കണക്കാക്കുന്നതെന്നതില്‍ വ്യക്തതയില്ല.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആദ്യ വിധിയില്‍ വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നവരെ ശിക്ഷിക്കണമെന്നും വംശഹത്യയുടെ തെളിവുകള്‍ നശിപ്പിക്കുന്ന ഭരണകൂടത്തിന്റെയും മറ്റുള്ളവരുടെയും നീക്കം തടയപ്പെടണമെന്നും ഇസ്രഈലിനോട് നിര്‍ദേശിച്ചിരുന്നു. ഗസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫലസ്തീനികളെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ ഇസ്രഈല്‍ കൈക്കൊള്ളണമെന്നും ഒരു മാസത്തിനകം കോടതിയില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇസ്രഈലിന് അന്താരാഷ്ട്ര നീതി ന്യായ കോടതി മുന്നറിയിപ്പ് നല്‍കി. ഇസ്രഈല്‍ വംശഹത്യ നടത്തിയെന്നതിന് തെളിവുകള്‍ ഉണ്ടെന്നും അവയുടെ വസ്തുത പഠിച്ച് വരുകയാണെന്നും കോടതി വ്യക്തമാക്കി. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാത്ത കോടതിയുടെ ആദ്യ വിധിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

അതേസമയം അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിധിയില്‍ പ്രതികരിച്ച് ഇസ്രഈല്‍ രംഗത്തെത്തി. കോടതി മുന്നോട്ടുവെച്ച ആവശ്യങ്ങളുടെ പട്ടിക തങ്ങളെ പ്രതിരോധരഹിതരാക്കുന്നുവെന്ന് ഇസ്രഈല്‍ പറഞ്ഞു. അടിയന്തര നടപടികള്‍ കോടതി തള്ളിക്കളയണമെന്നും ഇസ്രഈല്‍ നേതൃത്വം ആവശ്യപ്പെട്ടു.

Content Highlight: Israel prepares to expel a member of parliament who supported South Africa’s petition

We use cookies to give you the best possible experience. Learn more